Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: അതിർത്തിയിൽ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തി.തുടർന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ജമ്മുവിലെ സാംബ, കതുവ ജില്ലകളിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ വെടിവയ്പുണ്ടായത്. അകാരണമായി പാകിസ്ഥാൻ വെടിയുതിർത്തതോടെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയായിരുന്നു. വെടിവയ്പിനൊപ്പം പാകിസ്ഥാൻ മോർട്ടാറുകളും ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു. വെടിവയ്പിനിടെ ചൊഗ്രാലി അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളെയും സൈന്യം തുരത്തി.ഇന്നലെ അര്‍ധരാത്രിയില്‍ തുടങ്ങിയ വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.കഴിഞ്ഞ ഒന്പതു ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ബിഎസ്എഫ് ജവാനും ആറ് പാക് സൈനികരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.പാക്കിസ്താന്റെ ഭാഗത്ത് നിന്നുമുണ്ടായ വലിയ നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി കെ പതക് ഇന്നലെ രാത്രി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. പാക് ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ രാജ്‌നാഥ് സിംഗ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പരിശീലനം ലഭിച്ച അറുപതോളം തീവ്രവാദികള്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തെ സംരക്ഷിക്കാനാണ് പാക്കിസ്താന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നും ഇന്ത്യയിലേക്ക് തീവ്രവാദികളെ തള്ളിക്കയറ്റാന്‍ പാക്കിസ്താന്‍ ശ്രമിക്കുകയാണന്നും ഇന്നലെ രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.
Leave a Reply