Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: 17 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നു. പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കുന്ന കാര്യത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടതോടെയാണിത്. പ്രസിഡന്റ്റ് ബരാക് ഒബാമയുടെ സ്വപ്ന പദ്ധതിയായ ആരോഗ്യ സംരക്ഷണം, ഒബാമാകെയര്‍ നടപ്പാക്കുന്നത് മാറ്റി വെക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. എങ്കില്‍ മാത്രമേ ബജറ്റിനെ പിന്തുണയ്ക്കൂ എന്ന് റിപ്പബ്ലിക്ക് പാര്‍ട്ടി വ്യക്തമാക്കി. ഭിന്നത പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവശ്യ സേവനങ്ങളൊഴികെ സര്‍ക്കാര്‍ മേഖലയിലെ മറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കും.
സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നാല്‍ എട്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയിയില്‍ പ്രവേശിക്കേണ്ടിവരും. അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചാലും ഇവര്‍ക്ക് മുടങ്ങിയ ശമ്പളം കിട്ടുമെന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ല. എന്നാല്‍ ഇത്തരമൊരവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്ന് ഒബാമ പറഞ്ഞു.
1995 ഡിസംബര്‍ മുതല്‍ 1996 ജനുവരി വരെയാണ് ഇതിന് മുന്‍പ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്. സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നാല്‍ അത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയ്ക്കും ഇടയാക്കുമെന്നും ആഗോള വിപണിയില്‍ അതിൻറെ പ്രതിഫലനമുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Leave a Reply