Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 1:27 pm

Menu

Published on January 18, 2018 at 4:30 pm

പെണ്ണുകാണാന്‍ വന്ന പയ്യനോട് പേരുചോദിച്ചു, ഫെമിനിസ്റ്റായി

vanaja-vasudev-facebook-post-on-feminism-goes-viral

മീന്‍ വറുത്തതും ഫെമിനിസവുമാണല്ലോ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. പൊരിച്ച മീന്‍ വിളമ്പുന്നതില്‍ കാണിച്ച പക്ഷഭേദമാണ് തന്നെ ഫെമിനിസ്റ്റാക്കിയതെന്ന നടി റിമ കല്ലിങ്കലിന്റെ പരാമര്‍ശമാണ് വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

റിമയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ചവരേക്കാള്‍ ഫെമിനിച്ചി എന്ന വിളിയോടെ വിമര്‍ശിച്ചവരും ട്രോളുകളുമായി എത്തിയവരുമായിരുന്നു കൂടുതല്‍. റിമയെ പോലെ സമാന അനുഭവങ്ങള്‍ പങ്കുവെച്ചവരും നിരവധിയാണ്. ഇത്തരത്തിലുള്ള ഒന്നാണ് വനജ വാസുദേവ് എന്ന പെണ്‍കുട്ടി ഫേസ്ബുക്കിലെഴുതിയ അനുഭവക്കുറിപ്പ്. എങ്ങനെയാണ് ഒരു ഫെമിനിസ്റ്റ് ഉണ്ടാകുന്നത് എന്നാണ് വനജ പറയുന്നത്.

ഒരു മകളെ വിവാഹം കഴിച്ചു കൊടുക്കുന്ന നാള്‍ വരെ കഷ്ടപ്പെട്ടു വളര്‍ത്തുന്ന അമ്മമാര്‍ വിവാഹനാളില്‍ കൈപിടിച്ചു കൊടുക്കേണ്ട സമയത്ത് തഴയപ്പെടുന്നതിനെയും പ്രസവത്തിനു കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങില്‍ നിന്നു വിധവയായതുകൊണ്ടു മാത്രം മാറ്റിനിര്‍ത്തപ്പെടേണ്ടി വരുന്ന അവസ്ഥകളെയും പെണ്ണുകാണാന്‍ വന്ന പയ്യനോട് പേരെന്താണ് എന്നു ചോദിച്ചതിന്റെ പേരില്‍ അഹങ്കാരിയെന്ന വിളി കേള്‍ക്കേണ്ടി വന്നതിനെയുമൊക്കെ സാക്ഷ്യപ്പെടുത്തിയാണ് വനജ ഒരു ഫെമിനിസ്റ്റ് രൂപംകൊള്ളുന്നതെങ്ങനെയാണെന്ന് പറയുന്നത്.

 

വനജ വാസുദേദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം…………….

 

ഇപ്പോഴും ഓര്‍മയുണ്ട് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഒരു ഉച്ച നേരം വിഷ്ണു നമ്പൂതിരി സാര്‍ എല്ലാവരോടും ഓരോ പേപ്പറും പേനയും എടുക്കാന്‍ പറഞ്ഞത്. പേപ്പറിന് മുകളില്‍ അവരവരുടെ പേരുകള്‍ എഴുതണം. സര്‍ പത്തു ചോദ്യങ്ങള്‍ ചോദിക്കും. നമ്മളുടെ ഉത്തരങ്ങള്‍ അതില്‍ എഴുതണം. ചോദ്യങ്ങള്‍ പാഠ്യേതര വിഷയങ്ങള്‍ ആയതിനാല്‍ എഴുതുന്ന നമ്മളും അത് പിന്നീട് വായിക്കുന്ന സാറിനും മാത്രമേ എന്താണ് എഴുതിയതെന്ന് അറിയൂ. അന്ന് ചോദിച്ച എട്ടാമത്തെ ചോദ്യം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.

‘നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വരുന്ന കാര്യം എന്താണ് ?’

ഒട്ടും ആലോചിക്കേണ്ടി വന്നില്ല എനിക്ക്. എന്നെ അത്രയും നാള്‍(പിന്നീട് ഇങ്ങോട്ടും) അലട്ടിയിരുന്ന ഉത്തരം എഴുതി.പിറ്റേന്ന് ഡ്രില്‍ പീരിയഡില്‍ വിഷ്ണു സര്‍ എന്നെ മുകളിലെ അഞ്ചാം കല്‍സില്‍ കൊണ്ടുപോയി. ഞാനും സാറും തനിച്ചായ സമയത്തു എന്റെ പേപ്പര്‍ സര്‍ കയ്യില്‍ തന്നു. എട്ടാമത്തെ ചോദ്യത്തിന് മറ്റാരും ഇതുപോലെ ഉത്തരം നല്‍കിയില്ല എന്ന സാറിന്റെ വിസ്മയത്തെ അടിവരയിട്ടൊരു ചോപ്പ് നിറം നീണ്ടു കിടന്നിരുന്നു. അതിന് മുകളിലെ എന്റെ ഉത്തരം ഇതായിരുന്നു.

‘അച്ഛനില്ലാത്ത കുട്ടി എന്ന സഹതാപം കേള്‍ക്കുമ്പോള്‍’.

മുഖം കുനിഞ്ഞിരുന്ന എന്റെ നേരെ മുന്നില്‍ വന്നിരുന്നു സര്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പേ ഞാന്‍ പറഞ്ഞു. ‘എന്നെ എന്റെ ‘അമ്മ നല്ലപോലെ നോക്കുന്നുണ്ട് സര്‍. പിന്നെന്തിനാണ് ആളുകള്‍ ഇങ്ങനെ സങ്കടം പറയുന്നത്. അച്ഛന്‍ മരിച്ചത് എന്റെ തെറ്റാണോ?’ . അന്ന് എന്തൊക്കയോ പറഞ്ഞു സര്‍ ആശ്വസിപ്പിച്ചു. പക്ഷെ അതൊന്നും എന്റെ മനസിനെ അടക്കാന്‍ പ്രാപ്തി ഉള്ളതായിരുന്നില്ല. പിന്നീട് എല്ലായിടത്തും നിന്നും, ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഇതേ കാരണം ഭയന്ന് ഞാന്‍ ഒറ്റപ്പെട്ട് നടന്നു. പക്ഷെ അന്ന് മുതല്‍ ഒരു അധ്യാപകനും അപ്പുറം ഒരു സ്നേഹം വിഷ്ണു സാറിനും ഉണ്ടായി.

ചേച്ചിയുടെ കല്യാണം ആയ സമയം. മണ്ഡപത്തില്‍ പെണ്ണിനെ കൈപിടിച്ച് കൊടുക്കാന്‍ ആര് വേണം എന്നൊരു ചോദ്യം വന്നു. അച്ഛന് പകരം ആരെ നിര്‍ത്തും. മുറ വച്ച് നോക്കുമ്പോള്‍ അച്ഛന്റെ വകയിലെ അനിയന്‍ സരസന്‍ ചിറ്റപ്പനും, അടുപ്പം വച്ച് അമ്മയുടെ ആങ്ങള സുഗുണന്‍ മാമനും ഊഴം വന്നു. ചര്‍ച്ച മുറുകിയപ്പോള്‍ ആരും അത്രയും നാള്‍ വളര്‍ത്തി വലുതാക്കിയ അമ്മയുടെ പേര് പറഞ്ഞില്ല. 26 വര്‍ഷം കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളര്‍ത്തിയ അമ്മയ്ക്കല്ലേ അതിനു ഏറ്റവും യോഗ്യത എന്ന് ചേച്ചി ഒരുദിവസം എന്നോട് ഒന്നിച്ചു കിടന്നപ്പോള്‍ ചോദിച്ചിരുന്നു. ശെരിയാണ്, പക്ഷേ നമ്മളല്ലല്ലോ തീരുമാനിക്കുന്നത് എന്ന് ഉത്തരം നല്‍കി ഞാന്‍ തിരിഞ്ഞു കിടന്നു.

തൊട്ടടുത്ത ആഴ്ച കല്യാണ മണ്ഡപത്തില്‍ മാമന് പിറകെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുന്ന അമ്മയെ കാണാമായിരുന്നു. മാമന്‍ കൈ പിടിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ നോക്കിയതത്രയും അമ്മയുടെ മുഖത്തേക്കാണ്. കയ്യിലെ പേഴ്സ് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ‘അമ്മ. അത്രയും നാള്‍ വളര്‍ത്തി, കല്യാണം വരെ ഉള്ള കാര്യങ്ങള്‍ നോക്കിയ അമ്മയേക്കാള്‍ കൈ പിടിച്ചു കൊടുക്കാന്‍ അച്ഛന് പകരം ആരെ കൊണ്ടുവന്ന് നിര്‍ത്തിയാലും മതിയാകില്ലായിരുന്നല്ലോ എന്നൊരു ചിന്ത പിന്നീടിങ്ങോട്ട് കുറേ കാലം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. പിന്നിലേക്ക് മാറ്റപെട്ട് നിര്‍ത്തിയ അമ്മയുടെ രൂപവും.

തൊട്ടടുത്ത വര്‍ഷം ചേച്ചിയെ പ്രസവത്തിന് കൂട്ടികൊണ്ടു വരാന്‍ പോകുന്ന ദിവസം. എല്ലാവരും പോയിട്ടും മൂന്ന് പേര്‍ ആ വീട്ടില്‍ അവശേഷിച്ചു. ‘അമ്മ, അമ്മാമ്മ, കുഞ്ഞമ്മ. മൂന്നുപേരും വിധവകള്‍ ആയതിനാല്‍ കൂട്ടിക്കൊണ്ടു വരാന്‍ പോകാന്‍ പാടില്ലാത്രേ. അമ്മയുടെ സ്ഥാനത് അന്ന് പോയത് മാമി ആയിരുന്നു.

പോയവര്‍ വരുന്നിടം വരെ വാതില്‍ പടിയില്‍ പത്രം നിവര്‍ത്തിയിരുന്നു വായിക്കുന്ന അമ്മ ഇന്നും ഉണ്ട് ഉള്ളില്‍. നേരം അത്രയും കടന്നു പോയിട്ടും പത്രത്തിന്റെ താളുകള്‍ ഒന്നും മറിയാതിരുന്നപ്പോഴേ തോന്നി അമ്മ ഇവിടെയും അമ്മയുടെ മനസ്സ് ചേച്ചിയുടെ അടുത്തുമാണെന്ന്. ഇടയ്ക്കിടയ്ക്ക് എവിടെ എത്തിക്കാണും എന്ന ആത്മഗതവും, ഏതേലും വണ്ടിയുടെ ശബ്ദം കേട്ടാല്‍ പെട്ടെന്ന് തല എത്തിച്ചു റോഡിലേക്ക് നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിലും ഏറെ എന്നെ വേദനിപ്പിച്ചത്, പപ്പാ മരിച്ചതില്‍ പിന്നെ ‘വിധവ’ ആയതിനാല്‍ ഇതുപോലെ ഉള്ള ഒറ്റ ചടങ്ങുകളും അമ്മ കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ എന്നാണ്. സ്വന്തം മകളുടെ സന്തോഷത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ട, പകരം ആളെ നിര്‍ത്തേണ്ടിവരുന്ന അവസ്ഥ. എത്രമാത്രം സങ്കടം ഉണ്ടാവും. പക്ഷെ അമ്മ അതൊന്നും പുറത്തു കാണിച്ചില്ല, ഞങ്ങള്‍ ചോദിച്ചിട്ടും ഇല്ല.

പെണ്ണ് കാണാന്‍ വന്നവന്റെയും, അയാളുടെ അച്ഛന്റെയും, കൂട്ട് വന്ന ബ്രോക്കറുടെയും മുന്നില്‍ ശിലപോലെ ഞാന്‍ നിന്നത് 20 മിനിറ്റ് ആണ്. ഇടയ്ക്കുള്ള നോട്ടം അല്ലാണ്ട് ഒരക്ഷരം ആരും മിണ്ടുന്നില്ല. എന്ത് ചെയ്യണം എന്ന് എനിക്കും ഒരു രൂപം ഇല്ല. അവസാനം രണ്ടും കല്‍പിച്ചു ഞാന്‍ ചോദിച്ചു ‘പേരെന്താണ് ?’. ചായയേക്കാള്‍ അവരെ എന്റെ ചോദ്യം പൊള്ളിച്ചു. പിറ്റേന്ന് ഞാന്‍ എറണാകുളത്തേക്ക് തിരിച്ചു വരാന്‍ നേരം ബ്രോക്കര്‍ എത്തി. ജോലി ഉള്ളതിന്റെ അഹങ്കാരം ആണത്രേ ഞാന്‍ ആദ്യം കയറി മിണ്ടിയത്. അതിനാല്‍ അറിയാം അവള്‍ അഹങ്കാരി ആണ്. ഇങ്ങനത്തെ പെണ്ണുങ്ങളെ ഞങ്ങള്‍ക്ക് വേണ്ട.’ അറത്ത് മുറിച്ചിട്ട പോലെയുള്ള എനിക്ക് ‘പിറക്കാതെ പോയ ഭാവി അമ്മായിഅമ്മയുടെ’ സ്വഭാവ സര്‍ട്ടിഫിക്കറ്റ് രണ്ട് കയ്യും നീട്ടി വാങ്ങി. വേട്ടാവളിയനെ പോലെ 20 മിനിറ്റു നേരം ഒന്നും മിണ്ടാതെ മനുഷ്യനെ നിര്‍ത്തിയതും പോരാ, ഒരു പേര് ചോദിച്ചപ്പോള്‍ എനിക്ക് ഇത്രയും പേരുദോഷം ചാര്‍ത്തി തന്ന അവനെ എനിക്ക് ഇന്നലെ വേണ്ട എന്ന് പറഞ്ഞു ഞാന്‍ ബാഗ് എടുത്തു ഇറങ്ങി.

ബസ്സിലിരുന്ന സമയത്ത് ചില നേരങ്ങളില്‍ പുറംകാഴ്ചകള്‍ കണ്ണുനീരുമായി അലിഞ്ഞിറങ്ങി ഒന്നിച്ച് പുറത്തേക്കൊഴുകി. ഇന്നും എനിക്കറിയില്ല ഞാന്‍ ചെയ്ത കുറ്റം എന്ത്? ആണുങ്ങള്‍ മിണ്ടിയതിന് ശേഷമേ പെണ്ണുങ്ങള്‍ മിണ്ടാവൂ എന്ന അലിഖിത നിയമം തെറ്റിച്ചതോ? അതോ ജോലിയുള്ളത് കൊണ്ട് എനിക്ക് നിലപാടുകള്‍ ഉണ്ടാവരുതെന്ന അവരുടെ ബോധമോ?

ഈ മൂന്ന് ചിത്രങ്ങള്‍ എന്റെ മനസ്സില്‍ പതിഞ്ഞു കിടക്കുന്നവ ആണ്. . അവള്‍ ഭര്‍ത്താവില്ലാത്തവള്‍ എന്ന് പറയുമ്പോഴും അമ്മയുടെ പരിമിതിയില്‍ നിന്ന് കൊണ്ട് അമ്മ നല്ലപോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. ഇന്നും എന്റെ കുടുംബത്തിന്റെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു നടത്താനും, പല കാര്യങ്ങള്‍ വേണ്ട പോലെ തീരുമാനം എടുത്തു ചെയ്യാനും എനിക്ക് കഴിയുന്നുണ്ട്. പക്ഷെ അതിന്റെ പൂര്‍ണത സമൂഹത്തിന് ബോധ്യപ്പെടണമെങ്കില്‍ അവിടെ എനിക്ക് പകരം ആണുങ്ങളെ നിര്‍ത്തണം. അതാണ് കീഴ് വഴക്കം. അവ സമൂഹം അംഗീകരിക്കണം എങ്കില്‍ ചെയ്തത് ഞാനെങ്കിലും എന്റെ അനിയനോ ചേട്ടനോ പറയണം. അവര്‍ക്ക് പിറകില്‍ നിശബ്ദയായി നില്‍ക്കാനേ പലപ്പോഴും എനിക്ക് കഴിയൂ…എന്തിന് പെണ്ണെന്ന ഒറ്റ കാരണം കൊണ്ട് വലിയൊരു ഡെസിംഗ്നേഷനില്‍ ഇരുന്നിട്ടും ശബ്ദ്ദം ഉറച്ചൊന്ന് പറഞ്ഞാല്‍ മുറിയുന്ന ‘ആണ്‍ ഈഗോയ്ക്ക് മുന്നില്‍ നിസ്സഹായയായി, കരുതലോടെ നില്‍ക്കേണ്ടി വരുന്നു. എന്തിലും ഒരുപാടൊരുപാട് ചോദ്യങ്ങളെ നേരിടേണ്ടി വരുന്നു. ആരൊക്കെയോ എന്തൊക്കെയോ വായിച്ച് എന്നെ അവസാനിപ്പിക്കുന്നു.

എനിക്കറിയില്ല ഇത് എന്റെ മാത്രമാണോ അതോ, ഓരോ പെണ്ണിന്റെയും അവസ്ഥ ഇങ്ങനെ ആണെന്നോ? അങ്ങനെ എങ്കില്‍ എല്ലാത്തിന്റെയും നോവ് ഒന്നാണ്. ”എന്തുകൊണ്ടാണ് ഞാന്‍” എന്ന ചോദ്യവും ഒന്നാണ്. നിങ്ങള്‍ക്കറിയാമോ തിരസ്‌കരിക്കപ്പെടുന്നിടത്ത് നിന്നാണ് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട് . ആത്മാഭിമാനം മുറിപ്പെടുന്നിടത്ത് നിന്നും ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്. പൊരുതി നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം ജീവിക്കേണ്ടി വരുന്നിടത്ത് നിന്ന് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്. സങ്കങ്ങളെല്ലാം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കേണ്ടി വരുമ്പോള്‍, ഒറ്റയ്ക്ക് മിണ്ടി വയ്യാണ്ടാകുമ്പോള്‍ ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്.

നിങ്ങള്‍ അറിയാതെ നിങ്ങള്‍ക്കിടയില്‍, കൈയ്യെത്തും ദൂരത്ത്, വീടിനകത്ത് ഇത്തരത്തില്‍ ഫെമിനിസ്റ്റുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. മൂടും, മുലയും, യോനിയും, മുള്ളുമുരിക്ക് കഴപ്പ്, അടിപ്പ്, വെടിവയ്പ്പ്, ഇവയൊക്കെ ഒറ്റയ്ക്കും കൂട്ടമായും വിളിച്ച് പേടിപ്പിക്കാന്‍ നോക്കിയും, കട്ടികണ്ണടയും ബുജിലുക്കും,മൂക്കൂത്തിയും,ഉയര്‍ത്തി കെട്ടിയ തലമുടിയും ലക്ഷണങ്ങള്‍ വച്ച് ‘ഫെമിനിച്ചി’ എന്ന് മറ്റുള്ളവരെ പുച്ഛിച്ചു തള്ളുമ്പോള്‍ ആ വിളി കേള്‍ക്കുന്ന ഇവര്‍ മനസ്സ് കൊണ്ട് ചിരിക്കുന്ന ഒരു ചിരിയുണ്ട് . നിങ്ങള്‍ കൊടുക്കുന്നതിന് ഇരട്ടി പുച്ഛം തിരികെ തരുന്ന ബൂമറാങ് ചിരികള്‍.

Loading...

Leave a Reply

Your email address will not be published.

More News