Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ജനപിന്തുണ തേടി വിശ്വഹിന്ദു പരിഷത്ത് മറ്റൊരു യാത്രയുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് അയോധ്യയില്‍ നിരോധാജ്ഞ. വി.എച്ച്.പി യാത്ര ഉത്തര്‍പ്രദേശില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിൻ അടിസ്ഥാനത്തിലാണ് നിരോധാജ്ഞ പ്രഖ്യാപിച്ചത്.ഞായറാഴ്ച വൈകീട്ട് സരയൂ നദീതീരത്ത് പൂജ നടത്തിയ സന്യാസിമാര്‍ തിങ്കളാഴ്ച രാവിലെ ‘പരിക്രമ’ തുടങ്ങുമെന്നാണ് വി.എച്ച്.പി പ്രഖ്യാപനം.മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതികളായ ബി.ജെ.പി എം.എല്‍.എമാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബന്ദാചരിച്ചതിന്റെ പിറ്റേന്നാണ് സംഘ് പരിവാറിന്റെ രണ്ടാം യാത്ര. നേരത്തെ നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ‘ചൗരാസി കോസി പരിക്രമ യാത്ര’ക്ക് പകരം ‘പഞ്ച കോസി പരിക്രമ യാത്ര’ നടത്താനാണ് വി.എച്ച്.പിയുടെ തീരുമാനം.
അയോധ്യയിലെ ഹിന്ദു സന്യാസിമാര്‍ പരമ്പരാഗതമായി ആചരിക്കുന്ന ‘പഞ്ച കോസി പരിക്രമ യാത്ര’ തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്താനുള്ള നീക്കത്തിലാണ് തീവ്ര ഹിന്ദുത്വ സംഘടന.ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, ക്ഷേത്ര നിര്‍മാണത്തിനായി യാത്ര നടത്തുന്ന വി.എച്ച്.പിയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെന്നും ഇത് കലാപത്തിന് കാരണമായേക്കുമെന്നും ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് വിപിന്‍ കുമാര്‍ ദ്വിവേദി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.ഫൈസാബാദില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തെയും സമാധാന അന്തരീക്ഷത്തെയും യാത്ര ബാധിക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദ്വിവേദി പറഞ്ഞു. അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് ജില്ല മുഴുവന്‍ നിരോധാജ്ഞയുണ്ട്. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ ഹിന്ദു സന്യാസിമാര്‍ നടത്തിവരുന്ന ‘പഞ്ച കോസി പരിക്രമ യാത്ര’ക്ക് നിരോധാജ്ഞ ബാധകമല്ലന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്ത കനത്ത സുരക്ഷാ സന്നാഹത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആദ്യയാത്ര പൊളിയുകയായിരുന്നു. അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവരടക്കം യാത്രക്കിറങ്ങിയ വി.എച്ച്.പി, ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും ഒന്നടങ്കം അറസ്റ്റ് ചെയ്യുകയുമുണ്ടായി.
Leave a Reply