Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദമാസ്കസ് : പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിന്റെ നിര്‍ദ്ദേശപ്രകാരം സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ 1300 ഓളം പേര്‍ കൊല്ലപ്പെട്ടു .സിറിയയില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്ന വിമതര്‍ക്കെതിരെയാണ് സൈന്യം രാസായുധം പ്രയോഗിച്ചത്.ദമാസ്‌കസ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് വിമതസേന തമ്പടിച്ച ഘൗട്ട മേഖലയില്‍ രാസായുധം വഹിക്കുന്ന ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. മരിച്ചവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണെന്നും സിറിയന്‍ പ്രതിപക്ഷ നേതാവ് ജോര്‍ജ് സാബ്രാ തുര്‍ക്കിയിലെ ഈസ്റാംബൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.ആക്രമത്തില്‍ മരിച്ചതാണെന്ന് കരുതുന്ന നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒരു ക്‌ളിനിക്കിന്റെ തറയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മിക്കവരിലും, സരിന്‍ എന്ന വിഷവാതകമാണ് ഉപയോഗിച്ചതെന്നും സംശയിക്കുന്നു. ബുധനാഴ്ച സിറിയന്‍ സൈന്യം ഡമാസ്കസ് പ്രാന്തത്തിലെ അയിന്‍ തര്‍മാ, സമാല്‍ക്ക, ജബാര്‍ ഹമോറിയ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ കനത്ത ആക്രമണം നടത്തി. രാസായുധം ഘടിപ്പിച്ച റോക്കറ്റുകള്‍ സൈന്യം പ്രയോഗിച്ചെന്ന് വിമതകേന്ദ്രങ്ങള്‍ ആരോപിച്ചു.
എന്നാൽ ആരോപണം സൈന്യം നിഷേധിച്ചു. മൂന്നു ദിവസം മുമ്പ് സിറിയയില്‍ പരിശോധനയ്ക്ക് എത്തിയ യുഎന്‍ രാസായുധ പരിശോധകരെ സ്വാധീനിക്കുന്നതിനു വേണ്ടി കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നാണ് സൈന്യം പറയുന്നത്.വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന് വിവിധ ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുമെന്ന് ബ്രിട്ടനും ഫ്രാന്‍സും വ്യക്തമാക്കി.
Leave a Reply