Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനതപുരത്ത് കഴിഞ്ഞ മാസം 26നു പതിനാറുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥി മനോജ് ആത്മഹത്യ ചെയ്തത് ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനം കൊണ്ടാണെന്ന സംശയങ്ങൾക്ക് ബലമേറി വരുന്നു. മനോജിന്റെ അമ്മയുടെയും മറ്റു കുടുംബാങ്ങങ്ങളുടെയും വെളിപ്പെടുത്തലുകളാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
ഗെയിമിന്റെ ഓരോ ലെവലുകളും പൂർത്തിയാക്കുന്ന രീതിയിലായിരുന്നു മനോജിന്റെ കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള പ്രവർത്തനങ്ങൾ. അവസാനം അത് അവന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു. മരണത്തിനു മുമ്പുള്ള പല പവർത്തനങ്ങളിലും ദുരൂഹതകൾ നിറഞ്ഞിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.
രാത്രിയിൽ സിനിമ കാണാനെന്നും പറഞ്ഞു സെമിത്തേരിയിൽ പോകുക, ഒറ്റയ്ക്ക് കടൽ കാണാൻ പോകുക, ദേഹത്തു കോമ്പസ് ഉപയോഗിച്ച് കോറിയിടുക തുടങ്ങി പല രീതിയിലുള്ള കാര്യങ്ങൾ മകൻ ചെയ്തിരുന്നെന്നും അവർ പറയുന്നു. ഒരിക്കൽ നീന്തൽ പോലും അറിയാത്ത മനോജ് പുഴയിൽ എടുത്തു ചാടുക വരെ ചെയ്തിരുന്നു. ഇതിന്റെ വിഡിയോ തന്റെ സുഹൃത്തിനെ കൊണ്ട് എടുപ്പിച്ചു സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു.
ഒരിക്കൽ ഞാൻ മരിച്ചുപോയാൽ അമ്മയ്ക്ക് എന്തെങ്കിലും വിഷമമുണ്ടോ എന്നുവരെ മകൻ ചോദിച്ചിരുന്നതായും അമ്മ വെളിപ്പെടുത്തുന്നു. അമ്മ അതിനെ അതിജീവിക്കുമോ എന്നും ചോദിച്ചു. ഞാൻ മരിച്ചാലും അനിയത്തിയെ സ്നേഹിക്കണമെന്നും മനോജ് പറഞ്ഞിരുന്നു അന്ന്. പക്ഷെ ആവശ്യമില്ലാത്ത കാര്യങ്ങളെ സംബന്ധിച്ചു സംസാരിക്കേണ്ട എന്ന് പറഞ്ഞു അന്ന് ആ അമ്മ മകനെ വിലക്കുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് തന്നെ മനോജ് ഈ ഗെയിം ഡൌൺലോഡ് ചെയ്യുകയും അതനുസരിച്ചു ഓരോ ടാസ്കുകൾ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അവസാനത്തിൽ മനോജ് ഗെയിം ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്തിരുന്നു എന്നും പറയുന്നു. ഇതേ തുടർന്ന് വിളപ്പിൽശാല പോലീസ് കേസെടുത്തിട്ടുണ്ട്. മനോജ് രാത്രി ഏറെ വൈകി വരെ ഗെയിം കളിച്ചിരുന്നുവെന്നും ഫേസ്ബുക്കിൽ ബ്ലൂ വെയിൽ ഗെയിമിന്റെ ലിങ്കുകൾ ഉണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ ഇതുവരെ യഥാർത്ഥ കാരണം ഈ ഗെയിം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതേ സമയം തിരുവനതപുരത്ത് തന്നെയുള്ള മറ്റൊരു അമ്മ കൂടി ഒരു ഗെയിം കാരണം തന്റെ മകനും ആത്മഹത്യ ചെയ്തിരുന്നു എന്ന കാര്യം ഫേസ്ബുക് വഴി പങ്കുവെച്ചിരുന്നു. 2006 ജൂലൈ 16 നു ആണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്നും ആറാം തവണയാണ് അവന്റെ ശ്രമം വിജയം കണ്ടതെന്നും ഇവർ തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. സംഭവത്തിനു ശേഷം ഈ കാര്യം പുറംലോകത്തെ അറിയിക്കണം എന്ന് കരുതിയെങ്കിലും കൂടുതൽ കുട്ടികൾ ഈ ഗെയിമിനി കുറിച്ച് അറിയേണ്ടെന്നു കരുതി അന്ന് മൗനം പാലിച്ചതാണെന്നും അവർ പറഞ്ഞു.
Leave a Reply