Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായി കണക്കാക്കപ്പെടുന്ന ചെമ്മീൻ അൻപതാം വർഷത്തിലേക്ക്. 1965 ഓഗസ്റ്റ് 19നായിരുന്നു സിനിമയുടെ റിലീസ് .
മലയാളത്തിലെ ആദ്യ വര്‍ണ ചിത്രം, അന്നത്തെ സൂപ്പര്‍ താരങ്ങളുടെ ഒത്തുചേരല്‍, തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിന്റെ ദൃശ്യാവിഷ്‍കാരം….അമ്പതാണ്ടുകള്‍ക്കിപ്പുറവും ചെമ്മീനെന്ന സിനിമയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി നിലനിര്‍ത്തുന്നതിന്റെ കാരണങ്ങൾ നിരവധിയാണ്. ഈ സിനിമ പങ്കുവച്ച ഭാഷയും കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങള്‍ക്കൊപ്പം ചുവടുവച്ച കടലിന്റെ ഭാവങ്ങള്‍ കൂടിയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ചെമ്മീനെ ആസ്വാദ്യകരമാക്കുന്നത്. സിനിമ മുഴുവനും ഷൂട്ട് ചെയ്‍തുകഴിഞ്ഞ് എഡിറ്റിങിനെത്തിയപ്പോള്‍ ഋഷികേഷ് മുഖര്‍ജി എന്ന എഡിറ്റര്‍ കടലിന്റെ വിവിധ ഭാവങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചുവെന്നത്, ചിത്രത്തിൻറെ അണിയറക്കാര്‍ എത്രമാത്രം പ്രാധാന്യം അതിന്‍റെ പശ്ചാത്തലത്തിന് നല്‍കിയിരുന്നു എന്നതിന് തെളിവാണ്. ഒപ്പം സത്യനും മധുവും കൊട്ടാരക്കരയും ഷീലയും മത്സരിച്ചഭിനയിച്ചപ്പോള്‍ പഴനിയും പരീക്കുട്ടിയും ചെമ്പന്‍കുഞ്ഞും കറുത്തമ്മയും മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറി. സിനിമ ചെമ്മീന് മുമ്പും അതിന് ശേഷവും എന്ന വേര്‍തിരിക്കപ്പെട്ടു. ഗാനങ്ങള്‍ മാനസ മൈനക്ക് മുൻപും അതിന് ശേഷവും എന്ന നിലയിലായി.
ചിത്രം സംവിധാനം ചെയ്‍ത രാമു കാര്യാട്ടും നിര്‍മ്മിച്ച ബാബു സേട്ടും തിരക്കഥയൊരുക്കിയ എസ്.എല്‍ പുരം സദാനന്ദനും ഗാനമാലപിച്ച മന്നേഡേയും ചിരിത്രത്തിലേക്ക് നടന്ന് കയറി. കണ്ടവര്‍ വീണ്ടും വീണ്ടും കണ്ടു. രാഷ്‍ട്രപതിയുടെ സ്വര്‍ണ മെഡല്‍ ആദ്യമായി മലയാളത്തിലേക്കെത്തി. അങ്ങനെ എല്ലാം കൊണ്ടും അവിസ്‍മരണീയമായി മാറുകയായിരുന്ന ചെമ്മീനാണ് ഇന്ന് അമ്പതാം വയസ്സിലെത്തി നില്‍ക്കുന്നത്.
Leave a Reply