Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍ സംഭാഷണം ഹണി ട്രാപ്പാണെന്ന നിഗമനത്തിലേക്ക് പൊലീസ് രഹസ്യാന്വേഷണ വിഭാഗം.
ശശീന്ദ്രനുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന തിരുവനന്തപുരം ജില്ലക്കാരിയാണെന്നും ഏഴു മാസമായി ഇവര്‍ ശശീന്ദ്രന്റെ ഓഫീസില്‍ ഇടയ്ക്കിടെ എത്തിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഒരു മാധ്യമസ്ഥാപനവുമായി ബന്ധമുണ്ടെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.
വിഷയത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇവരുടെ ഫേസ്ബുക്ക് പേജ് നീക്കിയെങ്കിലും ചില ചിത്രങ്ങള്‍ അന്വേഷകര്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ശശീന്ദ്രനോട് അടുപ്പമുള്ളവരെ കാണിച്ച്, വിളിച്ചിരുന്ന ആളെ സ്ഥിരീകരിച്ചതായും സൂചനയുണ്ട്.
കേസ് രജിസ്റ്റര്‍ചെയ്യാത്തതിനാല്‍ രഹസ്യസ്വഭാവത്തോടെയാണ് അന്വേഷണം. പുറത്തുവന്ന വിവാദ ഫോണ്‍സംഭാഷണം ശശീന്ദ്രന്‍ നടത്തിയത് പരാതിയുമായെത്തിയ വീട്ടമ്മയോടാണെന്നായിരുന്നു ഈ വാര്‍ത്ത പുറത്തുവിട്ട ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പരാതിക്കാരി രഹസ്യമായിപ്പോലും സമീപിക്കാത്ത സാഹചര്യത്തിലാണ് ഹണി ട്രാപ്പിന്റെ സാധ്യത പൊലീസ് അന്വേഷിച്ചത്.
ഇപ്പോള്‍ സംശയിക്കുന്ന യുവതി ഈയിടെ നിരന്തരം ഓഫിസില്‍ വരാറുണ്ടായിരുന്നെന്ന് ശശീന്ദ്രന്റെ പേഴ്‌സനല്‍ സ്റ്റാഫിലുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ദിവസത്തെ ഫോണ്‍ സംഭാഷണമല്ല പുറത്തു വന്നിരിക്കുന്നതെന്നും പല ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒന്നാക്കുകയായിരുന്നു എന്ന സംശയവും ശശീന്ദ്രനോട് അടുപ്പമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്.
ഏറെനാളത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ഹണി ട്രാപ്പി ഒരുക്കിയതെന്നും പൊലീസ് കരുതുന്നു. ഒരു മന്ത്രിയെ കെണിയില്‍പ്പെടുത്തുന്നത് നിസാരമായി ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. ഇക്കാര്യത്തില്‍ പൊലീസ് സേനയ്ക്കുള്ളില്‍നിന്ന് സഹായം ലഭിച്ചിരുന്നുവെന്ന ആരോപണവും രഹസ്യാന്വേഷണവിഭാഗം തള്ളിക്കളയുന്നില്ല.
Leave a Reply