Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഹവാല, തീവ്രവാദ ബന്ധങ്ങള്‍ വരെ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കള്ളക്കടത്തിന് കൂട്ടുനില്‍ക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉന്നത ഭരണ രാഷ്ട്രീയഹവാല തീവ്രവാദ കൂട്ടുകെട്ട് കള്ളക്കടത്തിന് പിന്നിലുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് സാമൂഹ്യ സുരക്ഷിതത്വത്തിന് അപകടം ചെയ്യുന്നതാണ്. അതിനാലാണ് എല്ലാ വിവരവും പുറത്തുകൊണ്ടുവരത്തക്കവിധത്തില്‍ അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. സംശയത്തിൻറെ നിഴലില്‍ നില്‍ക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യണം. ഫയാസിൻറെ രാഷ്ട്രീയസിനിമഉദ്യോഗസ്ഥ ബന്ധങ്ങളും അന്വേഷിക്കണം.
ടി.പി വധക്കേസിലെ പ്രതികളെ ജയിലില്‍ പോയി ഫയാസ് കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നായിരുന്നു വി.എസിൻറെ മറുപടി. ആരാണ് നാടിനെ ചതിക്കുന്നതും ദ്രോഹിക്കുന്നതെന്നും പുറത്തുവരട്ടെ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, പേഴ്സനല്‍ സ്റ്റാഫില്‍പെട്ട ജിക്കുമോന്‍, ആര്‍.കെ തുടങ്ങിയവരുമായും കേന്ദ്രമന്ത്രി ഇ. അഹമ്മദ്, രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍, ലീഗിലെ രണ്ട് സംസ്ഥാന മന്ത്രിമാര്‍, സിനിമാക്കാര്‍ തുടങ്ങിയവരുമായും അടുത്ത ബന്ധമുള്ളതായാണ് വാര്‍ത്തകള്‍. ഏത് തട്ടിപ്പിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലും പ്രതികള്‍ക്ക് അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ജനസമ്പര്‍ക്കമല്ല, പ്രതി സമ്പര്‍ക്കവും പ്രതി സംരക്ഷണവുമാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യതൊഴില്‍. ഡാറ്റാ സെന്‍റര്‍ കൈമാറ്റകേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയെപ്പോലെ അന്വേഷണം നടത്തില്ലെന്നു പറയുന്നവനല്ല താനെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply