Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് സന്ദർശകർ ഏറുന്നു. സിനിമാ താരങ്ങൾ, സംവിധായകർ, നിർമാതാക്കൾ തുടങ്ങി ഒട്ടനവധി പേരാണ് ഈയടുത്തായി ദിലീപിനെ സന്ദർശിച്ചിരിക്കുന്നത്.
നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാർ ഇന്നലെ ദിലീപിനെ സന്ദർശിച്ചു. ഇന്ന് രാവിലെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ഒപ്പം നടൻ സുധീറും ദിലീപിനെ സന്ദർശിക്കുകയുണ്ടായി. ഇന്ന് പതിനൊന്നു മണിയോടെ ആലുവാ സബ് ജയിലിൽ എത്തിയ ഇവർ 20 മിനിറ്റോളം ദിലീപുമായി കൂടിക്കാഴ്ച നടത്തി.
ഇതേപോലെ ഇന്ന് തന്നെ നിർമാതാവ് ആന്റണി പെരുമ്പാവൂരും ദിലീപിനെ സന്ദർശിക്കുകയുണ്ടായി. ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞാണ് ആന്റണി പെരുമ്ബാവൂര്‍ ആലുവ സബ്ജയിലില്‍ എത്തിയത്
ഇവർക്ക് പിന്നാലെ നിർമാതാവ് എം.എം.ഹംസയും ദിലീപിനെ സന്ദർശിച്ചു സംസാരിക്കുകയുണ്ടായി. ദിലീപ് അഭിനയിച്ച ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ അരുണ്‍ ഘോഷിനും ബിജോയ് ചന്ദ്രനുമാണ് പിന്നീട് ദിലീപുമായി കൂടിക്കാഴ നടത്താൻ അനുമതി ലഭിച്ചത്.
തിരുവോണ ദിവസമായ തിങ്കളാഴ്ച നടൻ ജയറാമും ദിലീപിനെ സന്ദർശിച്ചിരുന്നു. ഒപ്പം ദിലീപിന്റെ സുഹൃത്ത് ശരത്തും സബ് ജയിലിൽ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും കഴിഞ്ഞ ദിക്റവസങ്ങളിലായി ദിലീപിനെ സന്ദർശിച്ചവരിൽ പ്രമുഖരാണ്.
കഴിഞ്ഞ ആഴ്ച്ച ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു. അതിനും വളരെ മുമ്പായി ദിലീപിന്റെ അമ്മയും മകനെ കാണാനായി എത്തിയിരുന്നു.
നാളെ അച്ഛന്റെ ശ്രാദ്ധ ചടങ്ങിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനിരിക്കെയാണ് സിനിമാതാരങ്ങള്‍ ഒന്നൊന്നായി ആലുവ സബ് ജയിലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന വ്യവസ്ഥയിലാണ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയത്.
Leave a Reply