Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട ദമ്പതികള്‍ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത്.
ദമ്പതികളുടെ പരാതിയില്‍ ധനുഷിനോട് കഴിഞ്ഞ ദിവസം സ്‌കൂള്‍ കാലത്തെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിന്റെ താടിയില്‍ മറുകും കയ്യില്‍ കലയുമുണ്ടെന്ന് പറഞ്ഞ് ദമ്പതികള്‍ രംഗത്തെത്തിയത്.
മധുര ജില്ലയിലെ മേലൂരിനടുത്ത് മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട് മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
എന്നാല്‍ ഇവരുടെ അവകാശവാദം വ്യാജമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ വാദം കേള്‍ക്കുമ്പോഴാണ് കോടതി യഥാര്‍ഥ സ്‌കൂള്‍ രേഖകള്‍ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്.
കോടതിയില്‍ നടന്ന വാദത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇരുകൂട്ടരും സമര്‍പ്പിച്ചിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നുള്ള രേഖകളുടെ പകര്‍പ്പാണ് ധനുഷ് ഹാജരാക്കിയത്.
ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ പ്രകാരം കുട്ടിയുടെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കയ്യില്‍ ഒരു കലയുമുണ്ട്. ധനുഷ് ഹാജരാക്കിയ ചെന്നൈ സ്‌കൂളിന്റെ ടിസിയിലാവട്ടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ല. തുടര്‍ന്നാണ് കോടതി ധനുഷിനോട് ഫെബ്രുവരി 22 ന് യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ എന്നാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ദമ്പതികളുടെ വാദം. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നു എന്നും ദമ്പതികള്‍ ആരോപിക്കുന്നു.
വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്റേതാണെന്ന് അവകാശപ്പെട്ട് പഴയ ചിത്രങ്ങളും ഇവര്‍ തെളിവിനായി സമര്‍പ്പിച്ചിരുന്നു. തമിഴ്‌നാട് ട്രാന്‍സ്‌പോര്ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍.
Leave a Reply