Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്, ചിത്രത്തിന്റെ എഡിറ്റിങ് മുതൽ സെൻസറിങ് വരെയുള്ള ജോലികൾ ചെയ്തവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ആന്റി പൈറസി സെൽ നിർദേശം നൽകി.സെൻസർ ബോർഡ് അംഗങ്ങളിൽ നിന്നും മൊഴിയെടുക്കും.
തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടെയാണ് സിനിമയുടെ പൂർണ രൂപം ഇന്റർനെറ്റ് വഴിയും മൊബൈൽ ഫോൺ വഴിയും പ്രചരിച്ചത്. ചിത്രത്തിന്‍റെ സെന്‍സര്‍ കോപ്പിയാണ് പുറത്തുവന്നത്. സ്‍മാര്‍ട്ട് ഫോണുകള്‍ വഴിയും പെന്‍ഡ്രൈവുകളിലും കമ്പ്യൂട്ടറുകളിലും കോപ്പിയെടുത്തുമായിരുന്നു വ്യാജന്റെ കൈമാറ്റം. വിപണികളിലും ചിത്രത്തിന്‍റെ വ്യാജപതിപ്പും സുലഭമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ആന്റി പൈറസി സെൽ കർശന പരിശോധന നടത്തിയിരുന്നു. വ്യാജപതിപ്പ് പ്രചരിപ്പിച്ച നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
പ്രേമം സിനിമയുടെ വ്യാജപതിപ്പിനെപ്പറ്റി സെൻസർ ബോർഡ് അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി ചെയർമാൻ പഹ്‍ലജ് നിഹലാനി ഒരാഴ്ചയ്ക്കകം കേരളത്തിലെത്തും. സർട്ടിഫൈഡ് കോപ്പി ചോർന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സെൻസർ ബോർഡ് അധികൃതർ അറിയിച്ചു.
Leave a Reply