Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നോട്ടു നിരോധനത്തിനു പിന്നാലെയുള്ള ദുരിതങ്ങള്‍ തുടരുന്നതിനിടെ ഇരുട്ടടിയായി സംസ്ഥാനത്തെ എല്ലാ എ.ടി.എമ്മുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി.
സംസ്ഥാനത്തെ 31% എ.ടി.എമ്മുകളും എസ്.ബി.ടിക്കും എസ്.ബി.ഐക്കും കീഴിലായിരിക്കെ, സര്‍വീസ് ചാര്‍ജ് തിരികെക്കൊണ്ടുവരാനുള്ള ബാങ്കുകളുടെ തീരുമാനം ജനങ്ങള്‍ക്ക് തിരിച്ചടിയായി. മറ്റു ബാങ്കുകള്‍ ഡിസംബര്‍ 31 മുതല്‍ തന്നെ സര്‍വീസ് ചാര്‍ജ് പുനരാരംഭിച്ചിരുന്നുവെങ്കിലും സ്റ്റേറ്റ് ബാങ്കുകള്‍ ഇളവു തുടര്‍ന്നത് ഇടപാടുകാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
എ.ടി.എം വഴി മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും വീതം ഇടപാടുകളാണ് ഓരോ മാസവും സൗജന്യമായി അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ വീതം സര്‍വീസ് ചാര്‍ജ് നല്‍കണം. മാത്രമല്ല പണമില്ലാത്ത എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചാലും അത് ഇടപാടായി കണക്കാക്കുകയും ചാര്‍ജ് ഈടാക്കുകയും ചെയ്യും.
നോട്ട് നിരോധനത്തിനുശേഷം സംസ്ഥാനത്തെ മിക്ക എ.ടി.എമ്മുകളിലും പണമില്ലാത്ത അവസ്ഥയിലും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി കൊളള തുടരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മെട്രോ നഗരങ്ങളില്ലാത്ത കേരളത്തിലെ 9,020 എ.ടി.എമ്മുകളില്‍ അഞ്ചു തവണ സൗജന്യ ഇടപാടുകള്‍ ആകാം. നോട്ടുക്ഷാമം തുടരുന്നതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം എ.ടി.എമ്മുകളിലും ഇപ്പോഴും 2,000 രൂപ മാത്രമാണുള്ളത്.
2000 ല്‍ താഴെയുള്ള നോട്ട് ലഭ്യമാണോ എന്നറിയാന്‍ ഒന്നിലേറെ തവണ ശ്രമിക്കേണ്ടി വരും. നിലവില്‍ ഒരു ദിവസം എ.ടി.എമ്മുകള്‍ വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 4500 ആണ്. കൂടാതെ മിനി സ്റ്റേറ്റ്മെന്റ്, ബാലന്‍സ് പരിശോധന എന്നിവയും ഇടപാടായി കണക്കാക്കി ഇതിനും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുമുണ്ട്.
അഞ്ചു സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ ഇടപാടുകാര്‍ പണത്തിനായി ബാങ്കുകളില്‍ നേരിട്ടെത്തുമെന്നതിനാല്‍ ശാഖകളില്‍ വീണ്ടും തിരക്കു വര്‍ദ്ധിക്കുമെന്ന ആശങ്കയിലാണ് ബാങ്ക് ഉദ്യോഗസ്ഥര്‍.
Leave a Reply