Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും.മോഡി മോദി സർക്കാർ മൂന്നു വർഷം പൂർത്തിയാക്കവേ നടക്കുന്ന മന്ത്രിസഭാ പുനസംഘടനയിലാണ് ഈ തീരുമാനം. മൊത്തം ഒമ്പത് പുതിയ മന്ത്രിമാരുണ്ട്. രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മോദി സർക്കാരിലെ ആദ്യ മലയാളി പ്രതിനിധി കൂടിയാണ് കണ്ണന്താനം.
ആർഎസ്എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്ന് തീരുമാനിക്കാനായി കൂടിക്കാഴ്ച നടത്തിയത്.
കാബിനറ്റ് പദവിയിലേക്ക് നിർമലാ സീതാരാമൻ വരും. അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്ഡെ (കർണാടക), രാജ് കുമാർ സിങ് (ബിഹാർ), ഹർദീപ് സിങ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിങ് (ഉത്തർപ്രദേശ്) എന്നിവരാണ് കണ്ണന്താനം കൂടാതെയുള്ള ബാക്കി മന്ത്രിമാർ.
ജെഡിയു, ശിവസേന തുടങ്ങിയവയിലെ അംഗങ്ങൾ കൂടെ മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷത്തിൽ ഈ ശ്രമം ഒഴിവാക്കിയതാവാം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടത്തിയ മോദി-അമിത് ഷാ കൂടിക്കാഴ്ചയിലേക്ക് കേന്ദ്രമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ നിതിൻ ഗഡ്കരി വന്നെത്തിയതും അഭ്യൂഹങ്ങൾക്ക് ഇട നൽകുന്നുണ്ട്.
അതേസമയം തന്റെ മന്ത്രിസ്ഥാനം കേരളത്തിനു ലഭിച്ച അംഗീകാരമെന്നു നിയുക്ത കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ചെറിയ വലിയ കാര്യങ്ങൾ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏതു വകുപ്പ് കിട്ടിയാലും സന്തോഷമെന്നും മന്ത്രിസഭയിൽ കേരളത്തിന്റെ വക്താവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply