Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശ്വാസം..അതല്ലേ എല്ലാം എന്ന് കല്യാണ്‍ ജ്വല്ലറി എടുത്തു പറയുമ്പോൾ തോന്നിയ വിശ്വാസം ഒന്നും അവിടെ ചെന്ന് ആഭരണം വാങ്ങി കഴിയുമ്പോൾ തോന്നില്ല. സിനിമാ നടന്‍ ദിലീപിന്റെ ‘കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എവിടെയും കിട്ടും വാങ്ങിയ വില’ എന്ന ഡയലോഗില്‍ വിശ്വസിച്ച് വാങ്ങിയ ഡയമണ്ട് തിരിച്ചു കൊടുക്കാന്‍ ചെന്നാല്‍ വിശ്വാസം വെറും വിശ്വാസം മാത്രമായി നിൽക്കുകയാണെന്നും യാഥാർത്ഥ്യം മറ്റൊന്നാണെന്നും ഉള്ള സത്യം നിങ്ങള്‍ തിരിച്ചറിയും. പരസ്യ വാചകവും വിശ്വസിച്ച് ഡയമണ്ട് വില്‍ക്കാന്‍ ചെന്നാല്‍ വാങ്ങിയ വിലയില്‍ നിങ്ങള്‍ക്കു ഡയമണ്ട് വില്‍ക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, വിലയില്‍ 10% കുറച്ചു മാത്രമേ നിങ്ങള്‍ക്കു കിട്ടുകയുള്ളു. കോഴിക്കോട് സ്വദേശിയായ അഭിലാഷ് കെ പി യാണ് കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തട്ടിപ്പിനെതിരെ രംഗത്തു വന്നിരിക്കുന്നത്. കോഴിക്കോട് കല്യാണ്‍ ജുവലറിയില്‍ നിന്നും 2012 ഏപ്രില്‍ എട്ടിന് 3,08,159 രൂപയുടെ ഡയമണ്ട് അഭിലാഭ് വാങ്ങി. 16 മാസങ്ങള്‍ക്കു ശേഷം, അതായത് 2013 ഓഗസ്റ്റ് മൂന്നിന് ഡയമണ്ട് വില്‍ക്കാന്‍ കല്യാണ്‍ ജ്വല്ലറിയില്‍ എത്തിയപ്പോള്‍ അവര്‍ ഈ ഡയമണ്ടിനു പറഞ്ഞ വില 2,61,413 രൂപ മാത്രം. വാങ്ങിയ വിലയില്‍ നിന്നും 46,746 രൂപയുടെ കുറവ്. വാറ്റും മേക്കിംഗ് ചാര്‍ജ്ജും കൂടി കുറച്ചാലും 30,000 രൂപ മാത്രം. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘പരസ്യത്തില്‍ അങ്ങനെ പലതും ഉണ്ടാകും. വാങ്ങിയ വിലയില്‍ നിന്നും 10% കുറച്ച് ഉപഭോക്താവില്‍ നിന്നും ഡയമണ്ട് വാങ്ങുന്നതാണ് തങ്ങളുടെ പോളിസി’ എന്നായിരുന്നു ജ്വല്ലറിയിലെ ജീവനക്കാരുടെ മറുപടി. ഈ മറുപടിയില്‍ തൃപ്തനാവാതെ അഭിലാഷ് കല്യാണിന്റെ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസിനെ സമീപിച്ചു. പക്ഷേ, കസ്റ്റമറെ കെയര്‍ ചെയ്യുന്ന സര്‍വ്വീസ് അല്ല അത് എന്നു തിരിച്ചറിയാന്‍ മാത്രമേ ഇത് ഉപകാരപ്പെട്ടുള്ളു. പിന്നീട് ഇയാള്‍ കോഴിക്കോട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി കൊടുക്കുകയായിരുന്നു. കോടതിയില്‍ പരാതി എത്തിയതും കല്യണ്‍ ജ്വല്ലറിയിലെ ജീവനക്കാര്‍ ഓരോരുത്തരായി അഭിലാഷിനെ സമീപിച്ചു. തെറ്റ് പറ്റി പോയതാണെന്നും ആ പരസ്യം തങ്ങള്‍ പിന്‍വലിച്ചു എന്നും വാങ്ങിയപ്പോള്‍ ഉള്ള വില തരാമെന്നുമെല്ലാം പറഞ്ഞ് മൂന്നുതവണ കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും അഭിലാഷിനെ തേടി ആളുകളെത്തി. എന്നാല്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന നിലപാടില്‍ അഭിലാഷ് ഉറച്ചു നില്‍ക്കുന്നു. പരാതി ഇപ്പോഴും ഉപഭോക്തൃകോടതിയില്‍ തന്നെ. നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ നടന്‍ ദിലീപിനെക്കൂടി കക്ഷി ചേര്‍ത്ത് ഞാന്‍ കേസ് ഫയല്‍ ചെയ്യും. കോടിക്കണക്കിനു രൂപ സെലിബ്രിറ്റികള്‍ക്കു നല്‍കി പരസ്യം പിടിച്ച ശേഷം ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പരസ്യം നല്‍കി ആളുകളെ പറ്റിക്കുന്ന ഏര്‍പ്പാടാണ് ഇതു പോലുള്ള ജ്വല്ലറികള്‍ ചെയ്യുന്നത്. ഇനി ഇതുപോലുള്ള പരസ്യം കൊടുത്ത് ഇവര്‍ ആളുകളെ വഞ്ചിക്കരുത്. ഈ രീതിയില്‍ ആളുകളെ പറ്റിക്കാന്‍ ഇവരെ അനുവദിക്കരുത്.
Leave a Reply