Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ സജീവമായ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായര്‍
കുറഞ്ഞ കാലയളവ് കൊണ്ടാണ് ഏവര്‍ക്കും പ്രിയങ്കരനായത്. ഓപ്പറേഷന്‍ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട്, ഏയ് ഓട്ടോ, സവാരി ഗിരിഗിരി തുടങ്ങി പ്രശാന്ത് നായര്‍ തുടക്കമിട്ട പദ്ധതികള്‍ ഏറെയാണ്.
ഇപ്പോള്‍ അതൊന്നുമല്ല വിഷയം. കളക്ടര്‍ ചെയ്യുന്ന ജനോപകാര പ്രവര്‍ത്തനങ്ങളൊക്കെ സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ എന്നാണ് വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ സംശയം. അത് വിവരാവകാശ അപേക്ഷയായി കളക്ടര്‍ക്ക് മുന്നില്‍ എത്തുകയും ചെയ്തു. സ്വാഭാവികമായും അതിന് മറുപടി നല്‍കിയിട്ടുണ്ടാകും. എന്നാല്‍ പിന്നീട് കളക്ടര്‍ ബ്രോ ഫേസ്ബുക്കിലൂടെ നല്‍കിയ മറപടി ഇപ്പോൾ വൈറൽ ആവുകയാണ്.
പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിയ്ക്കുന്നത് സംശയം ഉന്നയിച്ചത് ഒരു വിരമിച്ച പോലീസുകാരന്‍ ആണെന്നാണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിച്ചിട്ടുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഭക്ഷണം കഴിച്ചവരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ടതാണ് ഞെട്ടിപ്പിയ്ക്കുന്ന മറ്റൊന്ന്.
കലക്ടറുടെ പോസ്റ്റ് വായിക്കാം
രസകരമായ അപേക്ഷകളും കത്തുകളും കുറിപ്പുകളും ഓഫീസിൽ കിട്ടാറുണ്ട്. ഈ യടുത്ത് സട കൊഴിഞ്ഞ സിങ്കത്തിന് വിവരാവകാശ പ്രകാരം അറിയേണ്ടത്:
സർക്കാറിന്റെ ഏത് ഉത്തരവ് പ്രകാരമാണ് കലക്ടർ ജനങ്ങളുമായി സംവേദിക്കുന്നത്, ഏത് ഉത്തരവ് പ്രകാരമാണ് പ്രോജക്ടുകൾ തയ്യാറാക്കാൻ ധൈര്യപ്പെട്ടത്, പൊതുജനങ്ങളെ സഹകരിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ഉത്തരവുണ്ടോ, വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ അനുമതി വാങ്ങിച്ചിട്ടുണ്ടോ, ഭക്ഷണം കഴിച്ചവരുടെ പേര് വിവരങ്ങൾ……. എന്നിങ്ങനെ. ഇതൊക്കെ വായിച്ച് കലക്ടറേറ്റ് ആകെ കിടുങ്ങിപ്പോയി. ഹയ്യോ!
ഈ ചങ്ങായി നമ്മളെ ചിരിപ്പിച്ച് കൊല്ലും ബൈ ദ ബൈ, കൊന്നാലും ശരി ചങ്ങായിം സ്പോൺസർമാരും ഉദ്ദേശിക്കുന്ന കച്ചോടം നടക്കൂല്ല. നിയമം അനുവദിക്കാത്തോണ്ടാ. വേറൊന്നുമല്ല. ഏമാൻ കാക്കിയിട്ടിരുന്നകാലത്ത് ഉറക്കെ ശബ്ദമുണ്ടാക്കി പാവങ്ങളെ പേടിപ്പിച്ച ഓർമയിലായിരിക്കും. ഇന്ന് അതുപോലെ ശബ്ദമുണ്ടാക്കിയാൽ കുട്ടികൾ പോലും ചിരിക്കും. ഇനീം ചിരിപ്പിക്കരുത്.
ജസ്റ്റ് ഡിസംബർ ദാറ്റ്.
(ഇത് വിവരാവകാശത്തിൽ പറയാൻ പറ്റൂല്ലല്ലോ….)
വിരാമ തിലകം: മലയാളം വായിച്ചാലും മനസ്സിലാവാത്ത അതിബുദ്ധിമാൻമാർക്ക് – RTI പ്രകാരം കൊടുക്കേണ്ട മറുപടി അതിന്റെ രീതിക്ക് കൊടുത്ത് കഴിഞ്ഞാൽ എന്റെ ഓഫീസിന്റെ കടമ കഴിഞ്ഞു. മറുപടി കൊടുത്ത ശേഷം ഓച്ഛാനിച്ച് നിൽക്കാൻ നിയമം നിഷ്കർഷിക്കുന്നില്ല. വിവരാവകാശ ആക്ടിവിസ്റ്റ് ചമഞ്ഞ് ഭരണഘടനാവിരുദ്ധ ബ്ലണ്ടറുകൾ ഇവിടെ കാച്ചുന്നത് കണ്ടതോണ്ട് പറഞ്ഞതാ.
Leave a Reply