Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: കളക്‌ടര്‍ക്ക് ചായ എത്തിച്ചില്ലെന്ന പേരില്‍ വികലാംഗന്റെ കട പൂട്ടിച്ചു . കൊല്ലം ജില്ലാ കളക്‌ടര്‍ ബി മോഹനനാണ് ചായ കിട്ടാന്‍ താമസിച്ചതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് വളപ്പില്‍ ചായക്കട നടത്തുന്ന വിമലന്റെ കട പൂട്ടിച്ചത്.കഴിഞ്ഞദിവസം കലക്ടര്‍ക്ക് ചായ എത്തിക്കാന്‍ വൈകിയിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയതിനെ തുടര്‍ന്നാണിത്. ഇതേ തുടര്‍ന്ന് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കലക്ടര്‍ കട പൂട്ടിക്കുകയായിരുന്നു.കട തുറക്കരുതെന്നും തുറന്നാല്‍ പൂട്ടി മുദ്ര വെയ്ക്കുമെന്നുമുള്ള കളക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ വിമലനെ അറിയിച്ചു. എന്നാല്‍ കളക്ട്രേറ്റ് വളപ്പിലെ കോടതിയിലുള്ള അഭിഭാഷകര്‍ കളക്ടറുടെ ഈ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാപകമായി പ്രതിഷേധമുണ്ടായിട്ടും കളക്ടര്‍ വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ലെന്നും വിമലന് നീതി നിഷേധിക്കുകയാണെന്നും ആക്ഷേപമുണ്ട്. സാധാരണക്കാരെ സംരക്ഷിക്കേണ്ട ചുമതലയുള്ള ജില്ലാ കളക്ടര്‍ പാവപ്പെട്ട ഈ വികലാംഗനെ ദ്രോഹിച്ചുകൊണ്ടെടുത്ത നടപടി തിരുത്തുകയോ സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെടുകയോ ചെയ്യണമെന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ ആവശ്യപ്പെടുന്നത്. ശരീരത്തിന് 80 ശതമാനത്തോളം വൈകല്യമുള്ളയാളാണ് വിമലന്‍. ചായക്കടയില്‍ നാല് ജീവനക്കാരാണ് ഉള്ളത്. തൻറെ കുടുംബത്തിൻറെ അത്താണിയായ കട തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി തവണ കളക്ടറെ വിമലന്‍ നേരിട്ട് കണ്ട് സംസാരിച്ചിട്ടും ഫലമുണ്ടായില്ല.
Leave a Reply