Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. മണിക്കൂറില്‍ 140 കിലോമീറ്റര്‍വ വേഗത്തിലാണ് കാറ്റ് തീരത്തെത്തിയത്. പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ വരവറിയിച്ച് രാവിലെ മുതല്‍ തന്നെ തമിഴ്നാട് തീരങ്ങളില്‍ കനത്ത കാറ്റും മഴയും ശക്തമായിരുന്നു. കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിന് മരങ്ങള്‍ കടപുഴകി വീണു. ശ്രീഹരിക്കോട്ടയിക്കും ചെന്നൈയ്ക്കും ഇടയിലൂടെയാണ് വര്‍ധ ഇപ്പോള്‍ കടന്നു പോകുന്നത്. കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രാഥമിക നിഗമനം. നിലവില്‍ 130-140 കിലോമീറ്റര്‍ വേഗതയിലാണ് വര്‍ധ തീരപ്രദേശത്തിലൂടെ കടന്നു പോകുന്നത്. കരയിലേക്ക് പ്രവേശിച്ച കൊടുങ്കാറ്റിന് 150 കിലോമീറ്റര്‍ വേഗത വരെ കൈവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കരുതുന്നത്.
നിരവധി സ്ഥലത്ത് വൈദ്യുത ബന്ധം തകരാറിലായി. കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ തീരപ്രദേശവാസികളോട് ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളും താത്കാലികമായി സർവ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വ്വീസുകളുടെ വേഗത കുറയ്ക്കുകയും ഇലക്ട്രിക് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തുകയും ചെയ്തു. കാറ്റിന്റെ വേഗത കൂടിയാല്‍ മെട്രോ സര്‍വ്വീസ് നിര്‍ത്തുമെന്നും അറിയിപ്പുണ്ട്. ഐ.ടി കമ്പനികളായ ടി.എസ്.എസ്,ഇന്‍ഫോസിസ് എന്നിവ ചെന്നൈ ഓഫീസുകളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനങ്ങളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറായി നില്‍ക്കുന്നുണ്ട്. 15 സംഘം ദുരന്ത നിവാരണ സേനയാണ് തമിഴ്‌നാട്ടില് വിന്യസിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആന്ധ്രപ്രദേശ്: 0866-2488000, തമിഴ്നാട്: 044-28593990
–
Leave a Reply