Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:16 am

Menu

Published on September 3, 2014 at 12:49 pm

‘ദൃശ്യം’ കോപ്പിയടി…?വിവാദങ്ങൾക്ക് പിന്നിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തുജോസഫ്

drishyam-is-not-a-copysays-jeethu-joseph

ദൃശ്യം കോപ്പിയടി എന്ന ആരോപണത്തിനെതിരെ ശക്തമായി പ്രതികരണവുമായി സംവിധായകൻ ജിത്തു ജോസഫ് രംഗത്ത്. ദൃശ്യം തന്റെ നോവിലിന്റെ പകർപ്പാണെന്ന് സതീഷ് പോളിൻറെ ആരോപണങ്ങളോട്   ശതമായി പ്രതികരിക്കുകയായിരുന്നു ജീത്തു ജോസഫ്. വളരെ യാദൃശ്ചികമായാണ് സതീഷ് പോളിനെ ഞാന്‍ പരിചയപ്പെടുന്നത്. ദൃശ്യം സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പാണ് അദ്ദേഹം എന്നെ പരിചയപ്പെടാന്‍ വരുന്നത്. എന്റെ സഹോദരന്റെ സുഹൃത്താണെന്നും ചേട്ടനുമായി വളരെ അടുപ്പമുണ്ടെന്നും എന്നോട് പറയുകയുണ്ടായി. അങ്ങനെയാണ് സതീഷുമായി പരിചയത്തിലാകുന്നത്. മാത്രമല്ല സംവിധായകനും തിരക്കഥാകൃത്തുമായതിനാല്‍ ആ ഒരു ബഹുമാനവും അദ്ദേഹത്തോട് ഉണ്ടായിരുന്നു. മാത്രമല്ല അദ്ദേഹവും ഒരു സിനിമ എടുക്കാനുളള തയ്യാറെടുപ്പിലായിരുന്നു. അവിടെ വച്ച് എന്റെ സിനിമയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. മര്‍ഡര്‍ കവര്‍അപ് ആണ് ചിത്രത്തിന്റെ പ്രമേയമെന്നും ഫാമിലിഡ്രാമയാണ് ഉദ്ദേശിക്കുന്നതെന്നും ഞാന്‍ പറഞ്ഞു. തന്റെ സിനിമയും മര്‍ഡര്‍ കവര്‍അപ് തന്നെയാണെന്ന് സതീഷ് പറഞ്ഞു. അപ്പോള്‍ എനിക്കും ആകാംക്ഷയായി, അങ്ങനെ ദൃശ്യത്തിന്റെ സസ്പന്‍സ് ഒഴിച്ചുള്ള കഥ സതീഷിനോട് ഞാന്‍ തന്നെ പറഞ്ഞു.രണ്ടും രണ്ട് കഥയാണെന്നും എന്റെ കഥ ഇങ്ങനെല്ല, ഒരു സയന്‌റിഫിക് ത്രില്ലറാണെന്നും അപ്പോള്‍ തന്നെ സതീഷ് എന്നോട് പറഞ്ഞിരുന്നു. അല്ലാതെ വേറൊന്നും ചോദിച്ചുമില്ല. പിന്നീട് ദൃശ്യം റിലീസ് ചെയ്ത് നാളുകള്‍ക്ക് ശേഷം ഒരു നിര്‍മാതാവിന്റെ ഫോണ്‍ നമ്പറിനു വേണ്ടി ഞങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. ആ സമയത്തൊന്നും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല.അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇപ്പോള്‍ ഇവര്‍ രംഗത്തെത്തിയതിന് പിന്നിലൊരു തിരക്കഥയുണ്ട്. ജൂലൈയില്‍ ഇവര്‍ കേസ് നല്‍കിയ ശേഷം എനിക്കൊരു ഫോണ്‍ വന്നു. സതീഷിന്റെ ഒരു ഇടനിലക്കാരനായിരുന്നു ഫോണില്‍. ആളാരാണെന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല, ഒരു കാരണവശാലും ഈ കേസില്‍ നിന്ന് പിന്മാറില്ലെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു വിളിച്ചയാള്‍ ആവശ്യപ്പെട്ടത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ഷെഡ്യൂള്‍ ചെയ്ത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന സമയത്താണ് ഈ സംഭവം.ഇക്കാര്യം ഞാന്‍ കമല്‍ഹാസനെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതികരണമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞു, ജീത്തു ഇത് തട്ടിപ്പാണ്, ഒരുകാരണവശാലും പിന്മാറണ്ട, ഞാന്‍ ഒപ്പമുണ്ട്. എന്‌റെ ഡേറ്റ് ആലോചിച്ചാണ് ടെന്‍ഷനെങ്കില്‍ ഈ ഒരു കാര്യത്തിന് വേണ്ടി ഫൈറ്റ് ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഈ വാക്കുകള്‍ എനിക്കു ധൈര്യം തന്നു.തമിഴില്‍ ഇത്തരം തട്ടിപ്പുകള്‍ സ്ഥിരം സംഭവമാണെന്നും അത്തരക്കാരോട് പൊരുതുന്ന ഒരാളാണ് താനെന്നും കമല്‍ഹാസന്‍ പറഞ്ഞു. അന്‍പത് കോടി മുടക്കി വലിയൊരു പ്രോജക്ട് അനൗണ്‍സ് ചെയ്യുമ്പോള്‍ ഇങ്ങനെയുള്ള തട്ടിപ്പ് കേസുമായി വരുന്നത് തമിഴകത്ത് സാധാരണയാണ്. ഇത് കാരണം ഷൂട്ടിങ് മുടങ്ങിയാല്‍ നിര്‍മാതാവിന് നഷ്ടമാകുക മുപ്പതു ലക്ഷം രൂപയെങ്കിലുമാകും. ആ സാഹചര്യം മുതലെടുത്ത് പരാതിക്കാരന്‍ പത്ത് ലക്ഷം തന്നോളൂ, പരാതി പിന്‍വലിക്കാമെന്ന അടവ് നയം പുറത്തെടുക്കും, അതോടെ കനത്ത നഷ്ടം ഭയന്ന് നിര്‍മാതാക്കള്‍ ഈ തുക നല്‍കാന്‍ തയ്യാറാവും. ചുരുക്കം പറഞ്ഞാല്‍ ഒരു മുടക്കുമില്ലാതെ പരാതിക്കാരന്‍ ഒപ്പിച്ചെടുക്കുന്നത് പത്ത് ലക്ഷമാണ്.ഈ തട്ടിപ്പ് ആവര്‍ത്തിക്കപ്പെടരുതെന്ന് നിര്‍മാതാക്കളും കമലഹാസനും ഒരുപോലെ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഇതിനെതിരെ ശക്തമായി പൊരുതാനും പ്രതികരിക്കാനും ഞാന്‍ മുന്നോട്ട് വന്നത്. അങ്ങനെ കമല്‍ഹാസന്‍ തന്ന ധൈര്യത്തില്‍ ഞാനിവരോട് സംസാരിച്ചു. നിങ്ങള്‍ കേസുമായി മുന്നോട്ട് പൊയ്‌ക്കൊളൂ, പത്ത് ലക്ഷം പോയിട്ട് അഞ്ച് നയാപൈസ ഞാന്‍ തരില്ലെന്നും വ്യക്തമാക്കി. മാത്രമല്ല കമല്‍ഹാസന്‍ പറഞ്ഞ കാര്യങ്ങളും ഇവരെ അറിയിച്ചു. പിന്നീട് നടന്നതാണ് ഏറ്റവും രസകരം. ഈ സതീഷ് പോള്‍ പിന്നീട് കമല്‍ഹാസന്റെ സെക്രട്ടറിയെ വിളിച്ചു. അദ്ദേഹം ഈ കേസില്‍ സഹകരിക്കണമെന്നും ന്യായം തന്‌റെ ഭാഗത്താണെന്നും പറയുകയുണ്ടായി. ഇതിന് കമല്‍ഹാസന്‍ നല്‍കിയ മറുപടിയാണ് എന്നെ ഞെട്ടിച്ചത്. ഇഫ് യു ഹാവ് എ ജെനുവിന്‍ കേസ് ഗോ വിത്ത് ദാറ്റ്, അദര്‍വൈസ് വി വില്‍ ഹണ്ട് യു. എന്നായിരുന്നു കമലഹാസന്റെ പ്രതികരണം.കഴിഞ്ഞ മാസം 22ന് കോടതി സിനിമക്കെതിരെയുള്ള ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ പിന്‍വലിച്ചു. പകര്‍പ്പവകാശലംഘനത്തിനാണ് അയാള്‍ കേസ് കൊടുത്തിരിക്കുന്നത്. ദൃശ്യം സിനിമയുടെ റീമേക്ക് അവകാശത്തിന് കിട്ടിയ തുകയുടെ 20 ശതമാനം നഷ്ടപരിഹാരമായും കൂടാതെ തമിഴ് ദൃശ്യം തടയണമെന്നുമായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ട് പൊയ്‌ക്കൊളാനും അറിയിച്ചു. ദൃശ്യം ഈ നോവലിന്റെ കോപ്പിയാണെങ്കില്‍ കോടതി ഒരിക്കലും ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു. പ്രഥമദൃശ്യാ ദൃശ്യവുമായി ചില സാമ്യങ്ങള്‍ നോവലിനുണ്ടെന്നും കേസുമായി മുന്നോട്ട് പൊയ്‌ക്കോളാനുമാണ് കോടതി പറഞ്ഞിരിക്കുന്നത്.
അല്ലാതെ കേസില്‍ ആരും ജയിച്ചിട്ടില്ല. നാളെ അദ്ദേഹം കേസ് ജയിക്കുകയാണെങ്കില്‍, അങ്ങനെയൊരു സാഹചര്യത്തിലാണ് പത്തു ലക്ഷം ഗാരന്‌റിയായി കാണിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതൊരിക്കലും അയാള്‍ക്ക് കിട്ടാനുള്ള നഷ്ടപരിഹാരമല്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ പത്ത് ലക്ഷം രൂപ പോലും കൊടുക്കേണ്ടി വരില്ല. സത്യത്തില്‍ ആ വ്യക്തിയാണ് പരാജയപ്പെട്ട് നില്‍ക്കുന്നത്.
സിനിമക്കുള്ള വിലക്ക് കോടതി നീക്കിയതോടെ പിന്നീട് എന്നെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരു കേസുമായി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ശേഷം മാധ്യമങ്ങളിലൂടെയും തെറ്റായ വാര്‍ത്ത സൃഷ്ടിക്കാനാണ് ആ വ്യക്തിയുടെ ഇപ്പോഴത്തെ നീക്കം.സിനിമ കണ്ട ശേഷം താന്‍ ഞെട്ടിപ്പോയെന്നും എന്റെ നോവല്‍ കോപ്പിയടിച്ച് എടുത്ത പടമാണ് ദൃശ്യമെന്നുമാണ് ഇദ്ദേഹം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഞാനൊന്ന് ചോദിക്കട്ടെ ഡിസംബര്‍ 19, 2013ലാണ് ദൃശ്യം പുറത്തിറങ്ങുന്നത്. പിന്നെ എന്തിനാണ് കേസ് കൊടുക്കാന്‍ ജൂലൈ 2014 വരെ നിന്നത്. ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെ. ദൃശ്യം സിനിമയുടെ ഡിവിഡി പുറത്തിറങ്ങി തന്‌റെ പുസ്തകവുമായുള്ള സാമ്യങ്ങള്‍ പഠിക്കാനായിരുന്നു ഈ കാലതാമസമെന്ന്. ഒരു മഴക്കാലത്ത് എന്ന നോവലെഴുതി ഒരാള്‍ക്ക് സാമ്യം കണ്ടെത്താന്‍ ഒരു സിനിമയുടെ ഡിവിഡി റിലീസ് വരെ കാത്തിരിക്കേണ്ടതുണ്ടോ?മലയാളത്തില്‍ സിനിമ എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഈ നോവല്‍ തമിഴില്‍ സിനിമായാക്കാനായി ഇരുന്നതാണെന്നാണ് രണ്ടാമതായി അയാള്‍ ആരോപിക്കുന്നത്. അതിന് അയാളുടെ കൈയില്‍ തെളിവും ഉണ്ട്. ഏപ്രില്‍ 2, 2014 ന് ഈ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്‌തെന്നും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും പറയുന്നുണ്ട്. അപ്പോഴാണ് അദ്ദേഹം അറിയുന്നത് ദൃശ്യം തമിഴില്‍ ഞാന്‍ എടുക്കുന്ന കാര്യം. അതിന് സതീഷ് ഹാജരാക്കിയ തെളിവോ, അന്നു മാധ്യമങ്ങളില്‍ വന്നിട്ടുള്ള എന്‌റെ അഭിമുഖങ്ങളും.ഇനി ഞാന്‍ വ്യക്തമാക്കട്ടെ…ദൃശ്യം റിലീസായി ഉടന്‍ തന്നെ തമിഴ്, തെലുങ്ക്, കന്നഡ റീമേയ്ക്ക് ചിത്രത്തിന്‌റെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു. അന്നും ഈ പറഞ്ഞ സതീഷ് ഒരു കേസുമായും രംഗത്തെത്തിയില്ല. മാത്രമല്ല തമിഴ് റീമേക്കില്‍ രജനികാന്ത്, വിക്രം ഉള്‍പ്പടെയുള്ള ആളുകളുടെ പേരുകള്‍ ചേര്‍ത്ത് വാര്‍ത്തയും വന്നു. കഴിഞ്ഞ ജനുവരി 30നാണ് കമല്‍ഹാസന്‍ ദൃശ്യത്തിന്‌റെ തമിഴ് പതിപ്പിന് കരാര്‍ ഒപ്പിടുന്നത്. പിറ്റേന്ന് അത് വലിയൊരു വാര്‍ത്തയായി മാധ്യമങ്ങളിലെല്ലാം വരുകയും ചെയ്തതാണ്. അന്നും യാതൊന്നും പ്രതികരിച്ചില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും അയാള്‍ക്ക് ഉത്തരവുമില്ല.2013 മെയ് മാസമാണ് ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നതെന്ന് സതീഷ് പറയുന്നു. ദൃശ്യം സിനിമയുടെ തിരക്കഥ 2011ല്‍ പൂര്‍ത്തീകരിച്ചതാണ്. മാത്രമല്ല ഇത് എന്റെ അസോഷ്യേറ്റ് സംവിധായകന് വേണ്ടി എഴുതിയ കഥയാണ്. ഇതെല്ലാം അദ്ദേഹം അംഗീകരിക്കുന്നു. കൂടാതെ 2005ല്‍ പുറത്തിറങ്ങിയ ദ ഡിവോഷന്‍ ഓഫ് സസ്പകറ്റ് എക്‌സ് എന്ന ജാപ്പനീസ് നോവലുമായി അദ്ദേഹത്തിന്റെ കഥയ്ക്കും സാമ്യമുണ്ടെന്ന് പറയുന്നു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം ദൃശ്യം സിനിമക്കെതിരെ കേസ് നല്‍കുക.ഈ സാഹചര്യത്തില്‍ അയാളുടെ കഥ ആ ജാപ്പനീസ് നോവലിന്റെ കോപ്പി ആയിക്കൂടെ? എന്നാല്‍ ഞാനങ്ങനെ പറയില്ല. ഒരേ കഥയും ചിന്തയും പലര്‍ക്കും തോന്നിയേക്കാം, എന്നാല്‍ അത് പ്രതിഫലിപ്പിക്കേണ്ടത് അയാളുടെ രീതിലൂടെയാകണം. ദൃശ്യം സിനിമയിലെ എണ്‍പത്തിയേഴ് ശതമാനം സീക്വന്‍സുകളും സിനിമയോട് സാമ്യമുണ്ടെന്നാണ് അദ്ദേഹത്തിന്‌റെ ആരോപണം. മഴപെയ്യുന്ന രാത്രിയിലാണ് ‘ദൃശ്യ’ത്തിലെ വഴിത്തിരിവായ കൊലപാതകം നടക്കുന്നത് , നോവലിലും ഇതുപോലെയാണെന്ന് പറയുന്നു. ഇങ്ങനെ യാതൊരര്‍ത്ഥവുമില്ലാത്ത സാമ്യങ്ങളെക്കുറിച്ചാണ് സതീഷ് പറയുന്നത്.ദൃശ്യം റിലീസ് ചെയ്തതിന് ശേഷം ഇതു തന്റെ കഥയാണെന്ന് പറഞ്ഞ് മറ്റു പലരും രംഗത്തെത്തിയിരുന്നു. തിരുവന്തപുരം സ്വദേശി ശശിഭൂഷണ്‍ എന്ന വ്യക്തി പറഞ്ഞത്, ദൃശ്യം അദ്ദേഹം എഴുതിയ കൃഷിക്കാരന്‍ എന്ന ചെറുകഥ കോപ്പി അടിച്ചതാണെന്നാണ്. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി ഒരു സിനിമ വലിയ വിജയമായാല്‍ അതിനെതിരെ ഇങ്ങനെ പല കേസ്സുകളും ഉണ്ടാകുമെന്ന്. അത് മനുഷ്യസഹജം.ഇത്രയൊക്കെ ആയ സ്ഥിതിക്ക് സത്യം ജയിക്കും വരെ ഞാന്‍ പൊരുതും. എന്റെ മൗനത്തെ മുതലെടുത്ത് എതിരാളി പലരെയും തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതുകൊണ്ടാണ് ഈ വിവാദങ്ങളെപ്പറ്റി ഇങ്ങനെയൊരു പ്രതികരണം ഞാന്‍ നടത്തിയത്. ഈ ഒരു കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചക്ക് എനിക്ക് താല്‍പര്യവുമില്ല.

കടപ്പാട് : മലയാള മനോരമ

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News