Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി മൂന്നുലക്ഷം രൂപ നല്‍കണം.ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ഇത് വിധിച്ചത്.കൂടാതെ ആസിഡും മറ്റു മാരകമായ വസ്തുക്കളും വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി നിയമമുണ്ടാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ആസിഡിൻറെ വില്‍പന നിയന്ത്രിക്കാന്‍ ചട്ടങ്ങളുണ്ടാക്കിയിട്ടില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്ന കരട് അടിസ്ഥാനമാക്കി മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കണം.കേന്ദ്രസര്‍ക്കാറില്‍ നിന്ന് കരട് ലഭിച്ച് മൂന്നുമാസത്തിനകം ഇവര്‍ ചട്ടങ്ങളുണ്ടാക്കണം.1919ലെ വിഷനിയമം ഭേദഗതി ചെയ്ത് ആസിഡ് ആക്രമണം ജാമ്യമില്ലാ കുറ്റമാക്കി ചട്ടമുണ്ടാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 17 സംസ്ഥാനങ്ങളുണ്ടാക്കിയ പദ്ധതി അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.നഷ്ടപരിഹാരത്തുക പോലും മതിയായതല്ല. ആക്രമണം വഴിയുണ്ടാകുന്ന വൈകല്യം മാറ്റാന്‍ പ്ളാസ്റ്റിക് സര്‍ജറി അടക്കമുള്ള ചെലവേറിയ ചികിത്സ വേണ്ടി വരുമെന്ന് സംസ്ഥാനങ്ങള്‍ പരിഗണിച്ചില്ല.അതിനാല്‍ നഷ്ടപരിഹാരം മൂന്ന് ലക്ഷമാക്കണമെന്ന സോളിസിറ്റര്‍ ജനറലിൻറെ അഭിപ്രായം സ്വീകരിക്കുകയാണെന്ന് കോടതി അറിയിച്ചു.2006ല്‍ ദല്‍ഹിയില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിക്ക് ഒരുലക്ഷം രൂപ ആക്രമണം നടന്ന് 15 ദിവസത്തിനകം നല്‍കണം.ബാക്കി രണ്ടുലക്ഷം രണ്ട് മാസത്തിനകം കൊടുത്തുതീര്‍ക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
Leave a Reply