Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണ കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസെന്ന് മൊഴി.
ഒളിവിലിരിക്കെ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നുവെന്നും നിയമസഹായവും കൃഷ്ണദാസ് നല്‍കിയതായും ശക്തിവേല്‍ മൊഴി നല്‍കിയിട്ടുണ്ട്. ജിഷ്ണു കോപ്പിയടിച്ചെന്ന മൊഴിയില്‍ അവ്യക്തതയുണ്ട്. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിയെഴുതിയതെന്നാണ് ശക്തിവേല്‍ നല്‍കിയ മൊഴിയെന്നാണ് വിവരം.
ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശക്തിവേല്‍ അറിയിച്ചു. എന്നാല്‍ കോപ്പിയടി സര്‍വകലാശാലയിലേക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നായിരിക്കും ജിഷ്ണു മരിച്ചതെന്നാണ് ശക്തിവേല്‍ പറയുന്നത്.
ഉത്തരക്കടലാസ് മുഴുവന്‍ വെട്ടിയത് കേസിലെ നാലാം പ്രതി സി.പി. പ്രവീണ്‍ ആണെന്നും ശക്തിവേല്‍ പൊലീസിന് മൊഴി നല്‍കി. ഇന്നലെ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയമാണ് പൊലീസ് ശക്തിവേലിനെ ചോദ്യം ചെയ്തത്.
ഒളിവില്‍ കഴിഞ്ഞ 58 ദിവസത്തിനിടെ പാലക്കാട് ഒരു ഹോട്ടലില്‍ വച്ച് കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മൊഴി. ഈ സമയം എല്ലാ നിയമസഹായവും കൃഷ്ണദാസ് വാഗ്ദാനം ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്നതിനുള്ള സാമ്പത്തിക സഹായവും നല്‍കിയത് കോളജ് ചെയര്‍മാന്‍ ആണെന്നാണ് ശക്തിവേല്‍ പൊലീസിനോട് പറഞ്ഞത്.
ശക്തിവേലിനെ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കോയമ്പത്തൂര്‍ അവിനാശി റോഡിലെ അന്നൂരില്‍ തങ്കവേലു എന്നയാളുടെ ഫാം ഹൗസില്‍ നിന്നാണു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരില്‍ കുടുക്കാനും തുടര്‍ന്ന് മര്‍ദ്ദിക്കാനും നേതൃത്വം നല്‍കിയത് വൈസ് പ്രിന്‍സിപ്പലായിരുന്ന ശക്തിവേലാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കേസില്‍, നാലാം പ്രതി സി.പി. പ്രവീണ്‍, അഞ്ചാം പ്രതി ഡിപിന്‍ എന്നിവരെ പിടികൂടാനുണ്ട്. പ്രവീണ്‍ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.
Leave a Reply