Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കർഷക കടാശ്വാസ പരിധി രണ്ടു ലക്ഷം രൂപയാക്കി ഉയർത്തുന്നതിനുള്ള കരടു ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ കർഷക കടാശ്വാസ കമ്മിഷന്റെ നിർദേശമനുസരിച്ചു രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാം. കടബാധ്യത എത്രയാണെങ്കിലും അതിൽ രണ്ടുലക്ഷം രൂപ വരെ കർഷകനു വേണ്ടി സർക്കാർ ബാങ്കിൽ അടയ്ക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇതു വരെ 50,000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങളാണു കമ്മിഷന്റെ പരിധിയിലുണ്ടായിരുന്നത്.
മന്ത്രിസഭാ തീരുമാനം ഓർഡിനൻസ് ആയി കൊണ്ടു വരും. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാൽ തീരുമാനം വൈകാതെ ഉണ്ടാകും.
അപേക്ഷിക്കേണ്ട വിധം ;
വായ്പത്തുക തിരികെ അടയ്ക്കാൻ നിവൃത്തിയില്ലാതെ കുടിശിക വരികയോ ജപ്തി നടപടി വരികയോ ചെയ്താൽ കൃഷിക്കാരൻ കർഷക കടാശ്വാസ കമ്മിഷന് അപേക്ഷ നൽകണം. കമ്മിഷൻ ബാങ്കുകാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കൃഷിക്കാരനെയും വിളിച്ചു വരുത്തി ഹിയറിങ് നടത്തും. കൃഷിനാശം മൂലം പണം തിരികെ അടയ്ക്കാൻ വയ്യാത്ത അവസ്ഥയിലാണെന്നു ബോധ്യമായാൽ പുതിയ നിയമഭേദഗതി അനുസരിച്ചു രണ്ടുലക്ഷം രൂപ വരെ കമ്മിഷന് അനുവദിക്കാം. ഈ തുക കൃഷിക്കാരനു വേണ്ടി സർക്കാരാണു ബാങ്കുകൾക്കു നൽകുക.
Leave a Reply