Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒല്ലൂര് : നടത്തറയില്‍ വെച്ച് അപകടത്തില്‍പ്പെട്ട ലോറിയില്‍നിന്ന് ഭയന്ന് ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു. മേട്ടുപ്പാളയം വെള്ളിക്കുപ്പം പാളയം ശിരുമുഖൈ വീട്ടില്‍ സുബ്രഹ്മണി (44)യാണ് ദേശീയപാതയില്‍ നടത്തറയ്ക്കു സമീപം പുഷ്പവിഹാറിലെ ഒരു വീട്ടുകിണറ്റില്‍ വീണു മരിച്ചത് . കഴിഞ്ഞ ശനിയാഴ്ച രാത്രി നടത്തറയില്‍ ഹെഡ്‌ലൈറ്റില്ലാതെ ഇയാള്‍ ഓടിച്ചുവന്ന ലോറി അപകടമുണ്ടാക്കിയിരുന്നു . ഡിവൈഡറുകള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം അതുവഴി നടന്നു വന്നിരുന്ന മൂന്നു യുവാക്കള്‍ക്കിടയിലേക്ക് ഡിവൈഡറുമായി ലോറി കയറിച്ചെല്ലുകയായിരുന്നു . അപകടത്തില്‍ കൃഷ്ണാപുരം സ്വദേശികളായ രണ്ടുപേര്‍ പരിക്കേറ്റ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലാണ്. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ലോറിഡ്രൈവറെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ലോറിയില്‍ മറ്റാരും ഉണ്ടായിരുന്നതുമില്ല. ഡ്രൈവര്‍ ഭയന്നോടി രക്ഷപ്പെട്ടുകാണുമെന്നാണ് പോലീസും കരുതിയത്. തുടര്‍ന്ന് ഡ്രൈവറിനായി തിരച്ചിലില്‍ ആയിരുന്നു പോലീസ് . എന്നാൽ അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ തൊട്ടടുത്തുള്ള പഴയ കെട്ടിടത്തില്‍ ലോറി ഇടിച്ചുകയറ്റി നിര്‍ത്തിയശേഷം യുവാക്കള്‍ മരിച്ചു കാണുമെന്ന ഭയത്തില്‍ ഇറങ്ങിയോടുകയായിരുന്നു .റോഡിനു വശത്തുള്ള മതില്‍ ചാടിയപ്പോള്‍ മതിലിനോട് ചേര്‍ന്നുള്ള കിണറില്‍ ചെന്നുവീഴുകയും ചെയ്തു. രണ്ടുദിവസമായി പുഷ്പവിഹാറിലെ വീട്ടുകാര്‍ വെള്ളത്തിന് ദുര്‍ഗന്ധവും നിറമാറ്റവും തോന്നി പരിശോധന നടത്തിയപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. മൃതദേഹപരിശോധനയ്ക്കുശേഷം, മേട്ടുപ്പാളയത്തുനിന്നെത്തിയ ബന്ധുക്കള്‍ ശരീരം ഏറ്റുവാങ്ങി.
Leave a Reply