Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചങ്ങനാശ്ശേരി: അപകടത്തെ തുടര്‍ന്ന് ശാരീരികമായി തളര്‍ന്നു കിടപ്പിലായ ഭാര്യയെ കൊക്കയിലെറിഞ്ഞു കൊന്ന ഭര്‍ത്താവ് നാലുവര്‍ഷത്തിനുശേഷം അറസ്റ്റിലായി. ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയം പ്രദീപ്കുമാറാണ് ഭാര്യ അഞ്ജലി (മോളമ്മ31)യെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. പ്രദീപ്കുമാറി(43)നെ ചങ്ങനാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഇയാള്‍ക്ക് മറ്റു രണ്ടു ഭാര്യമാര്‍ കൂടിയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2009 ഒക്‌ടോബര്‍ 27ന് രാത്രിയിലാണ് അഞ്ജലിയെ കാണാതായത്. ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയ പ്രദീപ് വിദേശത്തേക്കു പോയി. അഞ്ജലിയുടെ തിരോധാനത്തെ തുടര്‍ന്ന് ചിങ്ങവനം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് കുറേനാളത്തെ അന്വേഷണത്തിനുശേഷം എഴുതിത്തള്ളി. അഞ്ജലിയുടെ ബന്ധുവിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് പുനരന്വേഷിച്ചത്.
പ്രദീപിനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു.വിദേശത്ത് ജോലിയായിരുന്ന പ്രദീപ്കുമാര്‍, അവിടെ നഴ്‌സായി ജോലിചെയ്തിരുന്ന അയ്മനം സ്വദേശിനിയായ അഞ്ജലിയെ പ്രണയിച്ചാണ് വിവാഹംചെയ്തത്. 2006 ഒക്‌ടോബറില്‍ അഞ്ജലിയെ വിവാഹം ചെയ്യുമ്പോള്‍ പ്രദീപ് കൊല്ലാട് സ്വദേശിയായ മറ്റൊരു യുവതിയുമായും പ്രണയത്തിലായിരുന്നു. വിവാഹശേഷം അഞ്ജലിയുമൊത്ത് വിദേശത്തുപോയ പ്രദീപിനെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയതിന് പുറത്താക്കി. ഇതിനിടെ ഇവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു. കുട്ടിയുമൊത്ത് പ്രദീപ് തിരികെ നാട്ടിലെത്തി. ഒരു മാസത്തിനുശേഷം അഞ്ജലിയും എത്തി. 2009 ഫിബ്രവരിയില്‍ പ്രദീപ്കുമാറും അഞ്ജലിയും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടു. അഞ്ജലിക്ക് ഗുരുതരമായി പരിക്കേറ്റു. കട്ടിലില്‍ കിടപ്പായിരുന്ന അഞ്ജലിയെ ഒക്‌ടോബര്‍ 28ന്കാണാതാവുകയായിരുന്നു. താനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്ത് കാണാതായെന്നാണ് അന്ന് പ്രദീപ്കുമാര്‍ മൊഴി നല്‍കിയത്. ഒടുവിൽ അഞ്ജലിയെ വാഗമണ്‍ ഭാഗത്തുള്ള കൊക്കയില്‍ കൊണ്ടുപോയി തള്ളിയതായി പ്രതി പോലീസിനോട് സമ്മതിച്ചു .
Leave a Reply