Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:49 am

Menu

Published on April 29, 2013 at 4:34 am

കടല്‍ക്കൊല കേസ്: വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര നടപടി

marinemurder-cas

ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കാതിരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചു. ‘സുവ’ നിയമത്തിനെതിരെയുള്ള ഇറ്റലിയുടെ എതിര്‍പ്പ് അംഗീകരിച്ച് എന്‍.ഐ.എ നിയമത്തിന്‍െറ പരിധിയില്‍പെടാത്ത കുറ്റം ചുമത്തിയാണ് പ്രതികളെ കേന്ദ്ര സര്‍ക്കാര്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കുന്നത്. അന്വേഷണം സി.ബി.ഐ ഏല്‍പിക്കുന്നതിലുടെ ഇറ്റലി പ്രതീക്ഷിക്കുന്ന സുരക്ഷിതത്വം എന്‍.ഐ.എ അന്വേഷണത്തിലും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

‘സുവ’ നിയമം (സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട്സ് എഗെന്‍സ്റ്റ് സേഫ്റ്റി ഓഫ് മരിടൈം നാവിഗേഷന്‍ ആന്‍ഡ് ഫിക്സ്ഡ് പ്ളാറ്റ്ഫോംസ് ഓണ്‍ കോണ്ടിനെന്‍റല്‍ ഷെല്‍ഫ് ആക്ട്) അനുസരിച്ചാണ് കേസ് അന്വേഷണം ഏറ്റെടുത്തയുടന്‍ എന്‍.ഐ.എ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, സുപ്രീംകോടതിയില്‍ ഇറ്റലി ഇതിനെ എതിര്‍ത്തു. അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് പകരം സി.ബി.ഐയെ ഏല്‍പിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടതിന്‍െറ പ്രധാന കാരണവും ഇതായിരുന്നു. ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍ നേതൃത്വം നല്‍കുന്ന സുപ്രീംകോടതി ബെഞ്ച് ജനുവരി 18ന് പുറപ്പെടുവിച്ച വിധി മാനദണ്ഡമാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ ശിക്ഷാ നിയമം, നാവിക മേഖലാ നിയമം, കടല്‍ നിയമം സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ കണ്‍വെന്‍ഷന്‍ എന്നിവ അനുസരിച്ച് കേസ് തീര്‍പ്പാക്കണമെന്നായിരുന്നു ഇറ്റലിയുടെ രണ്ടാമത്തെ ആവശ്യം. വെള്ളിയാഴ്ച പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവ് വ്യാഖ്യാനിച്ച് ഈ രണ്ട് ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.

കടല്‍ക്കൊല കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്ന ഇറ്റലിയുടെ ആവശ്യം തള്ളിയാണ് ദേശീയ അന്വേഷണ ഏജന്‍സിയോട് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍, പ്രതികള്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ പോലും പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലം കോടതിയില്‍ കേരള പൊലീസ് സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടുപോകുക.

വധശിക്ഷയുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെന്ന് ഇറ്റലിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചെങ്കിലും അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി കോടതിയില്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, ഈ ഉറപ്പ് നല്‍കിയാണ് ഇറ്റാലിയന്‍ പ്രതികളെ തിരിച്ചുകൊണ്ടുവന്നതെന്ന് വ്യക്തമാക്കുന്നതാണ് ഉന്നത തല ചര്‍ച്ചക്ക് ശേഷം കൈക്കൊണ്ട പുതിയ നടപടി.

Loading...

Leave a Reply

Your email address will not be published.

More News