Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊൽക്കത്ത: ഇന്ത്യൻ നവതരംഗ സിനിമയിലെ അതികായനും ലോകപ്രശസ്ത സംവിധായകനുമായ മൃണാൾ സെൻ (95) അന്തരിച്ചു. സത്യജിത് റായിക്കും ഋത്വിക് ഘട്ടക്കിനുമൊപ്പം ഇന്ത്യൻ സിനിമയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച സെൻ, മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒട്ടേറെ ദേശീയ– രാജ്യാന്തര അവാർഡുകളും ദാദാ സാഹേബ് ഫാൽകെ പുരസ്കാരവും നേടി. ഭാര്യ പരേതയായ നടി ഗീതാ സെൻ. ഒരു മകനുണ്ട്.
എഴുപതുകളിലും എൺപതുകളിലും നവസിനിമയെ സ്നേഹിച്ച കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ ശ്രദ്ധേയനായിരുന്നു മൃണാൾ സെൻ. ആദ്യമായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകിയത് മൃണാൾ സെന്നിനായിരുന്നു. കയ്യൂർ സമരത്തെക്കുറിച്ച് സിനിമയെടുക്കാൻ അദ്ദേഹം ശ്രമം നടത്തിയിരുന്നു.
ബംഗാളി, ഹിന്ദി, ഒറിയ, തെലുങ്ക് ഭാഷകളിൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 2002ലാണ് അവസാനമായി ചിത്രം സംവിധാനം ചെയ്തത്. എഴുപതുകളിലെ കൊൽക്കത്തയെ അടയാളപ്പെടുത്തിയ തുടർച്ചാ സ്വഭാവമുള്ള ‘ഇന്റർവ്യു, കൊൽക്കത്ത 71, പഠാതിക് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്നു. 1998 മുതൽ 2003 വരെ രാജ്യസഭാ അംഗമായി.
സാമൂഹിക യാഥാർഥ്യങ്ങളെ ഭാവതീവ്രതയോടെ ചിത്രീകരിച്ച സംവിധായകനെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുസ്മരിച്ചു. താൻ ആദ്യമായി ശബ്ദം നൽകിയത് മൃണാൾ സെന്നിന്റെ സിനിമയിലാണെന്ന് നടൻ അമിതാഭ് ബച്ചൻ ഓർമിച്ചു.
Leave a Reply