Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സേവന നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നികേഷ് കുമാര്‍ എല്ലാവരെയും അതിശയിപ്പിച്ചു. രാവിലെ അറസ്റ്റിലായ നികേഷ് കുമാര്‍ വൈകീട്ടോടെ ജാമ്യത്തില്‍ ഇറങ്ങി. രാത്രി ചാനലിലെ എഡിറ്റേഴ്സ് അവര്‍ പരിപാടിയുടെ അവതാരകനായി അദ്ദേഹം തന്നെ എത്തുകയായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തേയും അതിജീവിച്ച് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇതോടെ നികേഷ് കുമാർ ഒരു മാതൃകയായിരിക്കയാണ്. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യാവിഷനിലെ ഫര്‍ണീച്ചറുകളടക്കം ജപ്തി ചെയ്ത് കൊണ്ടുപോയ സാഹചര്യത്തിലും ചാനല്‍ മുന്നോട്ട് കൊണ്ടുപോയ ചരിത്രമാണ് നികേഷിനുള്ളത്. മാര്‍ച്ച് 23 ന് രാവിലെ ചാനലിന്റെ കൊച്ചിയിലെ ഓഫീസിലെത്തിയാണ് നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ചാനലില്‍ എത്തിയ അധികൃതര്‍ നികേഷിനെ ഒരു മണിക്കൂറോളം ക്യാബിനിനുള്ളില്‍ തടഞ്ഞുവച്ചു. ഈ സമയം ആരോടും സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. പിന്നീട് ഉച്ചയോടെ ചോദ്യം ചെയ്യലിനായി കൊണ്ടുപോവുകയായിരുന്നു.പരസ്യദാതാക്കളില്‍ നിന്ന് കൈപ്പറ്റിയ സേവന നികുതിയില്‍ ഒന്നര കോടി രൂപയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ അടയ്ക്കാനുണ്ടായിരുന്നത്. പലതവണ നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ചാനല്‍ അധികൃതരും നികേഷിന്റെ ബന്ധുക്കളും ചേര്‍ന്ന് നിശ്ചിത തുക വൈകുന്നേരത്തോടെ സംഘടിപ്പിച്ചതിനാൽ നികേഷിനെ വിട്ടയയ്ക്കുകയായിരുന്നു. ഒന്നരക്കോടി രൂപ അടച്ചില്ലെങ്കില്‍ നികേഷിനെ റിമാന്‍ഡ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്തക്കല്ലാതെ മറ്റൊന്നിനും സമയം കാണരുത് എന്ന കാഴ്ചപ്പാടാണ് നികേഷിനെ മുന്നോട്ട് നയിക്കുന്നത്.
Leave a Reply