Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: പെണ്‍കുട്ടികള്‍ ലാബിലുണ്ടെങ്കില്‍ പ്രേമിച്ചുപോവുമെന്ന പരാമര്‍ശം വിവാദമായതിനെത്തുടർന്ന് നൊബേല്‍ ജേതാവ്, ടിം ഹണ്ട് സര്‍വകലാശാലയില്‍നിന്ന് രാജിവെച്ചു. 2001-ല്‍ കോശവിഭജനത്തെക്കുറിച്ചുള്ള പഠനത്തിന് വൈദ്യശാസ്ത്ര നൊബേല്‍ നേടിയ ബയോകെമിസ്റ്റ് ടിം ഹണ്ട് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ജീവശാസ്ത്രവിഭാഗത്തിലെ ഓണററി പ്രൊഫസര്‍ സ്ഥാനത്തുനിന്നാണ് രാജിവെച്ചത്.
ജൂണ്‍ ഒമ്പതിന് ദക്ഷിണകൊറിയയില്‍ നടന്ന ആഗോള ശാസ്ത്രപത്രപ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് 72-കാരനായ ഹണ്ടിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.ശാസ്ത്രഗവേഷണരംഗത്തെത്തുന്ന പെണ്‍കുട്ടികളുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു പറയുന്നതിനിടയ്ക്ക്, ‘അവര്‍ ലാബിലുണ്ടെങ്കില്‍ മൂന്ന് കാര്യങ്ങള്‍ സംഭവിക്കും, ഒന്ന് നിങ്ങള്‍ അവരുമായി പ്രേമത്തിലാവും, രണ്ട് അവര്‍ നിങ്ങളെ പ്രേമിക്കും. മൂന്ന് നിങ്ങള്‍ അവരെ വിമര്‍ശിച്ചാല്‍ അവര്‍ കരയും’ എന്ന പ്രസ്താവനയാണ് വിവാദത്തിലേക്കും തുടർന്ന് രാജിയിലേക്കും എത്തിയത്.
പരാമര്‍ശം ലിംഗവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി വിവാദമായതോടെ മാപ്പുപറഞ്ഞ ടിം ഹണ്ട് താന്‍ അത് തമാശയായി പറഞ്ഞതായിരുന്നുവെന്ന് വ്യക്തമാക്കി. തന്റെ കമന്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പറഞ്ഞ ഹണ്ട് പരീക്ഷണശാലയില്‍വെച്ച് താന്‍ പലരുമായും പ്രേമത്തിലായിട്ടുണ്ടെന്നും തന്നെയും പലരും പ്രേമിച്ചിരുന്നുവെന്നും ഇത്തരം വൈകാരിക കുടുക്കുകള്‍ ഗവേഷണത്തിന് തടസ്സമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിലെ സര്‍വകലാശാലകളില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെപ്പോലെത്തന്നെ പ്രവേശനം നല്‍കിയ സ്ഥാപനമാണ് യു.സി.എല്‍. എന്നും ലിംഗസമത്വത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് നിരക്കുന്നതാണ് ഹണ്ടിന്റെ രാജിയെന്നും സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.
Leave a Reply