Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ ആൾ തിരിച്ചെത്തി. 55കാരനായ വിഴിഞ്ഞം സ്വദേശി ശിലുവയ്യനാണ് മാസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയത്. മാധ്യമം ദിനപ്പത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ നവംബറിൽ ആദ്യവാരമാണ് മത്സ്യബന്ധനത്തിനായി വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസിൽ ശിലുവയ്യൻ കാസർകോട്ടേക്ക് പോയത്. കാസർകോടെത്തിയ ശിലുവയ്യൻ മമ്മദ് എന്നയാളുടെ വള്ളത്തിൽ ജോലിക്ക് കയറി. ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മമ്മദിൻറെ വള്ളം മറ്റേതോ തീരത്തെത്തുകയായിരുന്നു. ഒരുവിധത്തിലാണ് സംഹാര താണ്ഡവമാടിയ ഓഖിയിൽ നിന്നും രക്ഷപ്പെട്ട് ശിലുവയ്യനും കൂട്ടരും കരയ്ക്ക് കയറിയത്. ഇതിനിടെ ബന്ധുക്കൾ അന്വേഷിച്ച് വിളിച്ചതോടെ ശിലുവയ്യനൊഴികെ ബാക്കിയെല്ലാവരും നാട്ടിലേക്ക് തിരികെ പോയി. കയ്യിൽ ഒരു പൈസയുമില്ലാതിരുന്നതിനാൽ ശിലുവയ്യൻ മാത്രം നാട്ടിൽ പോയില്ല.കടൽ ശാന്തമായാൽ വള്ളം വീണ്ടും ഇറക്കാമെന്ന പ്രതീക്ഷയിൽ ശിലുവയ്യൻ അവിടെ തന്നെ തങ്ങി.
എന്നാൽ കടലിൽ പോയ ശിലുവയ്യനെ ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായെന്നാണ് വിഴിഞ്ഞത്തുള്ള ബന്ധുക്കളും നാട്ടുകാരും കരുതിയത്. മാസങ്ങളോളം അന്വേഷിച്ചെങ്കിലും ശിലുവയ്യനെകുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ ശിലുവയ്യൻ മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു. ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് തിരിച്ചുവരാത്തവരുടെ കൂട്ടത്തിൽ ശിലുവയ്യന്റെ പേരും ചേർത്തു. പള്ളികളിൽ ശിലുവയ്യന് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ വരെ നടന്നു. ഓഖി കവർന്നെടുത്ത ശിലുവയ്യന് ആദരാഞ്ജലി അർപ്പിച്ച് അടിമലത്തുറയിൽ രണ്ട് ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.കയ്യിൽ പണമില്ലാതിരുന്ന ശിലുവയ്യൻ കാസർകോട് വിവിധയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നാട്ടിൽ പോകണമെന്ന് ഇയാൾക്ക് തോന്നിയത്.
പിന്നീട് ചില പരിചയക്കാരിൽ നിന്നും കടം വാങ്ങി ഇയാൾ നാട്ടിലേക്ക് വണ്ടി കയറി. വീട്ടിലെത്തിയ ശിലുവയ്യൻ തനിക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ലക്സ് ബോർഡുകളായിരുന്നു ആദ്യം കണ്ടത്. മരിച്ചെന്ന് കരുതിയ പിതാവ് കൺമുന്നിൽ നിൽക്കുന്നത് കണ്ട് മകൻ ആന്റണി ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് പിതാവിനെ വാരിപ്പുണർന്നതോടെ ഇത് സ്വപ്നമല്ലെന്നും കൺമുന്നിൽ നിൽക്കുന്നത് അച്ഛനാണെന്നും ആന്റണി തിരിച്ചറിഞ്ഞു. ഭാര്യ നേരത്തെ മരിച്ചതിനാൽ ശിലുവയ്യനും മകൻ ആന്റണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകനെ തനിച്ചാക്കി പോകാൻ വിഷമമുണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു കിടപ്പാടം എന്ന ലക്ഷ്യം നിറവേറ്റാൻ വേണ്ടി ശിലുവയ്യൻ കാസർകോട്ടേക്ക് പോവുകയായിരുന്നു.
Leave a Reply