Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമാബാദ് : മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോ യൂട്യൂബിലിട്ട പെണ്‍കുട്ടികളെ വെടിവെച്ചു കൊന്നു. സ്ത്രീകള്‍ക്കെതിരെ അടിക്കടി ആക്രമണം ഉണ്ടാകുന്ന വടക്കന്‍ പാകിസ്ഥാനിലെ ചിലാസ് എന്ന ചെറുപട്ടണത്തിലാണ് ഈ സംഭവം അരങ്ങേറിയത്. സഹോദരിമാരായ പെണ്‍കുട്ടികളെയും വീഡിയോ യൂട്യൂബിലിടാന്‍ കൂട്ടുനിന്നെന്ന പേരില്‍ മാതാവിനെയും വെടിവെച്ചു കൊന്നു.
ഇസ്ലാം വിശ്വാസത്തില്‍ സ്ത്രീകള്‍ നൃത്തം ചെയ്യാന്‍ പാടില്ലെന്നും ഇത്തരത്തില്‍ തെറ്റുചെയിതതുകൊണ്ട് കുടുംബത്തിൻറെ മാനം പോയെന്നും ഇവരുടെ ചില കുടുംബാംഗങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. പതിനഞ്ചും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെ കുടുംബത്തില്‍ ഉള്ളവര്‍ തന്നെയാണ് ആസൂത്രിതമായി വെടിവെച്ച് കൊലപ്പെടുത്തിയത്. ഏറെ കാലത്തിന് ശേഷം മഴ പെയ്തപ്പോള്‍ പാരമ്പര്യ വസ്ത്രമണിഞ്ഞ് വീടിന് പുറത്ത് ഇവര്‍ നൃത്തം ചെയ്യുകയായിരുന്നു. ഈ വീഡിയോ നിരവധി പേര്‍ ഡൌണ്‍ലോഡ് ചെയ്ത മറ്റിടങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ഇതോടെ കുടുംബത്തിലെ ചിലര്‍ പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.
ഞായറാഴ്ച്ചയാണ് മാതാവിനെയും പെണ്‍കുട്ടികളെയും വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം കുടുംബത്തില്‍ പെട്ട ഖുത്തോര്‍ എന്ന വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അറിയുന്നത്. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Leave a Reply