Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:10 am

Menu

Published on October 5, 2013 at 1:32 pm

പച്ചക്കറികളില്‍ മാരകവിഷാംശമെന്ന് റിപ്പോര്‍ട്ട്

poison-in-vegetables

തിരുവനന്തപുരം:അന്യനാടുകളില്‍ നിന്ന് കേരളത്തിലെ അങ്ങാടികളില്‍ എത്തുന്ന പച്ചക്കറികളില്‍ അപകടകരമാംവിധം വിഷാംശം ഉള്ളതായി പരിശോധനാ റിപ്പോര്‍ട്ട്.ചീര, പുതിന, കറിവേപ്പില തുടങ്ങി 14 ഇനം പച്ചക്കറികളില്‍ അപകടകരമാംവിധം വിഷാംശമുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാല. കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് വിപണികളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മാരക കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തിയത്.
മീതെയില്‍ പാരത്തിയോണ്‍, പ്രൊഫിനോഫോസ്, ക്‌ളോര്‍പൈറിഫോസ്, എത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് മിക്ക പച്ചക്കറികളിലും കണ്ടത്.
ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ നടത്തിയ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനയിലാണ് വിവരം കണ്ടെത്തിയത് . 60 ഇനം പച്ചക്കറികളുടെ 200-ഓളം സാമ്പിളുകളാണ് വെള്ളായണി കാര്‍ഷിക കോളേജ് ലാബില്‍ പരിശോധിച്ചത്.
ചുവപ്പ് ചീര, പുതിനയില, കാരറ്റ്, പച്ചമുളക്, കറിവേപ്പില, വഴുതന, മല്ലിയില, പച്ചചീര, സലറി, കാപ്‌സിക്കം (പച്ച), റാഡിഷ് (വെള്ള), വെള്ളരി, വെണ്ടക്ക, മുരിങ്ങക്ക എന്നിവയിലാണ് അപകടകരമാംവിധം വിഷാംശം കണ്ടെത്തിയത്.
എന്നാൽ പടവലം, മരച്ചീനി, കോവയ്ക്ക, ചേന, സലാഡ് വെള്ളരി, ചേമ്പ് നെല്ലിക്ക, ചൗചൗ, കാബേജ് (വെള്ള), പച്ചമാങ്ങ, കത്തിരി, കൈതച്ചക്ക, പാവയ്ക്ക, തണ്ണിമത്തന്‍, പീച്ചങ്ങ, റാഡിഷ് , ചൊരക്ക, ബ്രോക്കോളി, ബീന്‍സ്, ഉരുളക്കിഴങ്ങ്, അമരക്ക, ചൈനീസ് കാബേജ്, ബീറ്റ്‌റൂട്ട്, ടര്‍ണിഷ്, കുമ്പളം, ലറ്റിയൂസ്, മത്തന്‍, ലീക്ക്, വെളുത്തുള്ളി, ഉള്ളിപൂവ്, ചുവന്നുള്ളി, സുക്കിനി, സവാള, പാര്‍സ് ലി, സാമ്പാര്‍ മുളക്, കറിക്കായ്, ഏത്തക്ക, മധുരക്കിഴങ്ങ് എന്നീ 38 ഇനം പച്ചക്കറികള്‍ വിഷരഹിതമെന്നാണ് പരിശോധനാഫലം.
ചീരയിലയില്‍ മീതെയില്‍ പാരത്തിയോണ്‍, ക്ലോര്‍പൈറിഫോസ്, സൈപ്പര്‍ മെത്രിന്‍ തുടങ്ങിയ കീടനാശിനി അവശിഷ്ടമാണ് കണ്ടത്. പുതിനയിലയിലും പച്ച മുളകിലും വെള്ളരിയിലും എത്തിയോണടക്കമുള്ള വിഷപദാര്‍ഥങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വിഷാംശം കണ്ട കറിവേപ്പിലയില്‍ എത്തിയോണിനെക്കൂടാതെ ക്ലോര്‍പൈരിഫോസ്, ബൈഫെന്ത്രിന്‍, പ്രോഫിനോഫോസ്, സൈപ്പര്‍മെത്രീന്‍ എന്നിവയുടെ അംശവും കണ്ടെത്തി.
അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പച്ചക്കറികളിലെ കീടനാശിനി അംശം കണ്ടെത്താനാണ് കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും ചേര്‍ന്ന് പരിശോധന ആരംഭിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News