Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ബസ്സിൽ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബസ്സുടമയുടെ മകന്‍ അറസ്റ്റില്‍. ഇയാള്‍ക്കൊപ്പം യുവതിയെ ഉപദ്രവിച്ച കണ്ടക്ടറെ പോലീസ് തിരയുന്നു. ആലുവ – പനങ്ങാട് റൂട്ടിലോടുന്ന ‘സിറ്റിസണ്‍’ ബസ്സില്‍ ചൊവ്വാഴ്ച രണ്ടരയോടെയാണ് സംഭവം. ബസ്സുടമ എളമക്കര വായനശാലയ്ക്ക് സമീപം ശൂരനാട് വീട്ടില്‍ ബാബു റാവുവിന്റെ മകന്‍ ദിലീപ് (32) ആണ് പിടിയിലായത്. ബസ്സിലെ കണ്ടക്ടര്‍ മാടവന പള്ളിനട വീട്ടില്‍ താമസിക്കുന്ന അപ്പു (അമ്പട്ടന്‍) ഒളിവിലാണ്. ഇയാള്‍ അടിമാലി സ്വദേശിയാണ്. ബസ്‌ഡ്രൈവര്‍ പീറ്ററിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ്സും പോലീസ് കസ്റ്റഡിയിലാണ്. മരട് കണ്ണാടിക്കാട് സ്വദേശിനിയായ 23കാരി ആലുവയില്‍ നിന്നാണ് ബസ്സില്‍ കയറിയത്. കളമശ്ശേരി മുതല്‍ ദിലീപും അപ്പുവും പിന്‍സീറ്റില്‍ വന്നിരുന്ന് ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് യുവതി പറയുന്നു. ഈ സമയം ബസ്സില്‍ ആളുകള്‍ കുറവായിരുന്നു. യുവതി പ്രതിഷേധിച്ചെങ്കിലും ഇരുവരും കൈക്രിയകള്‍ തുടര്‍ന്നു. നോര്‍ത്ത് കഴിഞ്ഞതോടെ ഇവര്‍ കയറിപിടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതി മൊബൈല്‍ ഫോണില്‍ കൂട്ടുകാരിയേയും ബന്ധുക്കളേയും വിവരമറിയിച്ചു.മേനക സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ പീറ്ററിനോട് വിവരം പറയുകയും സഹായം തേടുകയും ചെയ്തു. ഈ സമയം സൗത്ത് ഭാഗത്ത് ബസ് വേഗം കുറച്ചപ്പോള്‍ ദിലീപും അപ്പുവും ചാടി ഓടിക്കളഞ്ഞു. യുവതിയുടെ കൂട്ടുകാരിയും ബന്ധുക്കളും അറിയിച്ചപ്രകാരം വൈറ്റില മൊബിലിറ്റി ഹബ്ബില്‍ വെച്ച് ബസ് പിടികൂടുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഡ്രൈവറില്‍ നിന്ന് ലഭിച്ച വിവരപ്രകാരം നഗരത്തില്‍ നിന്ന് ദിലീപിനെ നാല് മണിയോടെ കടവന്ത്ര പോലീസ് പിടികൂടി. അപ്പുവിനു വേണ്ടി തിരച്ചില്‍ തുടരുന്നു.ബസ്സിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ദിലീപ് ഇതില്‍ കണ്ടക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്ന് ചിലര്‍ ബസ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും തൈക്കൂടം പേ ആന്‍ഡ് പാര്‍ക്കിനു സമീപം വണ്ടി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കടവന്ത്ര എസ്.ഐ. അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു. കടവന്ത്ര സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. സംഭവം നടന്ന സ്ഥലം സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറി. രണ്ടാംപ്രതി അപ്പുവിനെ ഉടന്‍ പിടികൂടുമെന്ന് അസി. കമ്മീഷണര്‍ സുനീഷ് ബാബു പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മാനഭംഗ ശ്രമത്തിനാണ് കേസ്. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായതായി സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബി പറഞ്ഞു.
Leave a Reply