Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:കഴിഞ്ഞവര്‍ഷം വരുമാനത്തെക്കാള്‍ കൂടുതല്‍ പണം വൈദ്യുതിവാങ്ങാന്‍ ചെലവിട്ട വൈദ്യുതിബോര്‍ഡിന് മൂവായിരം കോടി രൂപയിലേറെ നഷ്ടം.മഴ കുറവായതിനാല്‍ താപവൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വന്നത് മൂലമാണ് ഇത്രയും വലിയ ബാധ്യത വന്നതെന്ന് കണക്കാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ വരവുചെലവുകണക്കുകള്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം അംഗീകരിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 3493 കോടിയുടെ കമ്മി ഉണ്ടായെന്നാണ് വിലയിരുത്തല്‍. ഇതില്‍ 1889.15 കോടി രൂപയുടെ കമ്മി റഗുലേറ്ററി കമീഷന്‍ അന്നുതന്നെ അംഗീകരിച്ചു. ഇത് പ്രകാരം വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴത്തെ കമ്മി കണക്ക് പ്രകാരം നേരത്തേ അനുവദിച്ച തുക തട്ടിക്കിഴിച്ചാലും 1603 കോടി രൂപ ബോര്‍ഡിന് അധികബാധ്യത വരും.
കഴിഞ്ഞ വര്‍ഷം ആദ്യം റഗുലേറ്ററി കമീഷന് നല്‍കിയ കണക്കില്‍ 3240.25 കോടി രൂപയേ ബോര്‍ഡ് കമ്മി പ്രതീക്ഷിച്ചിരുന്നുള്ളൂ. അതിനെക്കാള്‍ ഉയര്‍ന്ന തുകയാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. 2012-13 ല്‍, മൊത്തം വരുമാനത്തില്‍ മുന്‍വര്‍ഷത്തെ(2011-12)ക്കാള്‍ 28 ശതമാനം വര്‍ധനയുണ്ടായെങ്കിലും വൈദ്യുതി വാങ്ങലിനുമാത്രമായി 2012-13 ല്‍ മൊത്തം വരവിനെക്കാള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടിവന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
സംസ്ഥാനത്തുണ്ടായ കടുത്ത വരള്‍ച്ചയും കായംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ ഉയര്‍ന്ന വിലയുമാണ് ചെലവ് കൂടാന്‍ കാരണമെന്നാണ് കെഎസ്ഇബി പറയുന്നത്.ശമ്പളം, പെന്‍ഷന്‍ എന്നീ വകയില്‍ ബോര്‍ഡിന് 2100 കോടി രൂപ നല്‍കി. അറ്റകുറ്റപ്പണിക്കായി 252 കോടി ചെലവിട്ടപ്പോള്‍ ഭരണനിര്‍വഹണച്ചെലവ് 204 കോടി രൂപയാണ്. പലിശയിനത്തില്‍ മാത്രം 48 കോടി രൂപ ബോര്‍ഡിന് ചെലവായിട്ടുണ്ട്. കണക്കുകള്‍ റെഗുലേറ്ററി കമീഷനെ അറിയിക്കും.കമ്മീഷനാണ് ബോര്‍ഡിൻറെ വരവ്-ചെലവ് കണക്ക് അന്തിമമായി അംഗീകരിക്കുക.
Leave a Reply