Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: സരിത നായര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സിനിമാ നിര്‍മ്മാതാവിന്റെ പരാതി. സോളാര്‍ സംഭവങ്ങളെ ആസ്പതമാക്കി ചിത്രീകരിച്ച ‘സോളാര്‍ സ്വപ്‌നം’ എന്ന സിനിമയുടെ നിർമ്മാതാവ് അമേരിക്കന്‍ മലയാളിയായ രാജു ജോസഫിന്റെ വീട്ടിലെത്തി സരിത നായര്‍ ഭീഷണി മുഴക്കി എന്നാണ് പരാതി. സിനിമയെക്കുറിച്ചും റിലീസിങ്ങിനെക്കുറിച്ചും വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുംകൂടിയായ രാജു ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജു അമേരിക്കയിൽ ഉള്ള വേളയിൽ നീണ്ടൂരിലെ വീട്ടിൽ രാജുവിന്റെ 85കാരിയായ അമ്മ മറിയം മാത്രം ഉണ്ടായിരുന്ന സമയം സരിത നായരും മറ്റൊരാളുംകൂടി എത്തിയിരുന്നു ഭീഷണി. ‘ഈ സിനിമ ഇറക്കുന്നത് കാണട്ടെ’ എന്നുപറഞ്ഞാണ് ഭീഷണി മുഴക്കിയത്. സരിത വീട്ടിലെത്തിയതിന്റെ പിറ്റേന്ന് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സംഘവും തന്റെ വീട്ടിൽ എത്തി അന്വേഷണം നടത്തിയതായി രാജു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ക്കൂടി പേരുപയോഗിച്ചെന്ന സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം. സിനിമയ്‌ക്കെതിരെ ബിജു രാധാകൃഷ്ണനും കേസുമായി രംഗത്തുണ്ടെന്നും രാജു ജോസഫ് പറഞ്ഞു. ഡിവൈ.എസ്.പി. ആവശ്യപ്പെട്ടപ്രകാരം പിന്നീട് സരിത എന്ന പേര് ഡിലീറ്റ് ചെയ്യുകയുംചെയ്തതായി രാജു ജോസഫ് പറഞ്ഞു.
എന്നാല്‍ യുവനടി പൂജ ഹരിത നായരായും തമിഴ്‌നടന്‍ ഭൂപന്‍ നായകന്‍ അജയ് ആയും എത്തുന്ന ‘സോളാര്‍ സ്വപ്‌നം’ നിലവിലെ സാമൂഹികാവസ്ഥയില്‍ സ്ത്രീ ഒട്ടും സുരക്ഷിതയല്ലെന്ന തിരിച്ചറിവ് പകരുകയാണ് ലക്ഷ്യമെന്നും കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ സംഭവങ്ങളുടെമാത്രം ചലച്ചിത്രാവിഷ്‌കാരമല്ലെന്നും രാജു ജോസഫ് പറഞ്ഞു. ദേവന്‍, സന്തോഷ്, മേഘ്‌ന പട്ടേല്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
Leave a Reply