Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്‌സ്പ്രസിന്റെ ലേഡീസ് കോച്ചിന്റെ അടിവശം യാത്രയ്ക്കിടെ തകര്‍ന്നു.ചൊവ്വാഴ്ച രാവിലെ പത്തിന് പേട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം. കൊല്ലത്ത് നിന്ന് എത്തിയ ഇന്‍റര്‍സിറ്റി പേട്ടയില്‍ നിര്‍ത്തിയശേഷം തിരുവനന്തപുരത്തേക്ക് നീങ്ങിത്തുടങ്ങിയപ്പോഴാണ് സംഭവം. അതിനാൽ തന്നെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഗാര്‍ഡ് കോച്ചിനോട് ചേര്‍ന്ന് വനിതായാത്രികര്‍ക്ക് നല്‍കിയിട്ടുള്ള കോച്ചിന്റെ അടിവശമാണ് പൊളിഞ്ഞത്. അടിത്തറ ഇളകിയതോടെ ഇതില്‍ ഘടിപ്പിച്ചിരുന്ന സീറ്റ് മറിഞ്ഞു. യാത്രക്കാര്‍ മുന്നോട്ട് മറിഞ്ഞുവീണു.
ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാനാണ് റെയില്‍വേ ശ്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനിലെത്തിയശേഷം ഈ കോച്ച് വേര്‍പെടുത്തി അറ്റകുറ്റപ്പണിക്ക് അയച്ചു. ഗുരുവായൂര്‍ മുതല്‍ പേട്ടവരെ അപകടാവസ്ഥയിലുള്ള കോച്ചുമായിട്ടാണ് ഈ തീവണ്ടി ഓടിവന്നത്. സീറ്റിന്റെ കാല്‍ തറച്ചിരുന്ന ഭാഗം തുരുമ്പെടുത്ത് ദ്രവിച്ചതാണ് അപകടകാരണം. അടിത്തട്ട് തകര്‍ന്ന് സീറ്റിന്റെ കാല്‍ താഴേക്ക് തള്ളിക്കയറിയിരുന്നു. വേഗതയില്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി. ഈ സംഭവത്തിനുശേഷം പഴഞ്ചന്‍ കോച്ചുകള്‍ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും റെയില്‍വേ നടപ്പാക്കിയിട്ടില്ല. 25 വര്‍ഷത്തിലേറെ പഴക്കമുള്ള പഴഞ്ചന്‍ കോച്ചുകള്‍ ഇപ്പോഴും റെയില്‍വേ ഉപയോഗിക്കുന്നുണ്ട്.
Leave a Reply