Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ തെലങ്കാന പ്രദേശം പ്രത്യേക സംസ്ഥാനമാക്കാനുള്ള യു.പി.എയുടെ രാഷ്ട്രീയതീരുമാനത്തിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗീകാരം നൽകി. ഇന്നു ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എ. ഏകോപന സമിതിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലുമാണ് ഇതിന് അംഗീകാരം ലഭിച്ചത്. ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും.ഇതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29 ആകും.പത്തു ജില്ലകളാകും തെലുങ്കാന സംസ്ഥാനത്തില്‍ ഉണ്ടാവുക. ആന്ധ്രയുടെ മൊത്തം ജനസംഖ്യയുടെ 41.6 ശതമാനം തെലുങ്കാനയില്‍ ഉള്‍പ്പെടുന്നു. വാറങ്കല്‍, ഹൈദരാബാദ് എന്നിവയാണു പ്രധാന നഗരങ്ങള്‍. മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ എന്നിവയാണു അതിര്‍ത്തി സംസ്ഥാനങ്ങള്‍.
ഹൈദരാബാദ് പത്തുകൊല്ലത്തേക്ക് തെലുങ്കാനയുടെയും ആന്ധ്രയുടെയും സംയുക്ത തലസ്ഥാനമാക്കാനുള്ള നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. അതുവരെ കേന്ദ്ര ഭരണപ്രദേശമായിരിക്കും.റായലസീമയിലെ കര്‍ണൂല്‍ ,ആനന്ദ്പൂര്‍ ജില്ലകള്‍ കൂടി തെലുങ്കാനയുടെ ഭാഗമാക്കാനുള്ള നീക്കത്തെ തെലുങ്കാന അനുകൂലികള്‍ പോലും എതിര്‍ക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും തെലുങ്കാനയുമായി ഒത്തുചേരാത്ത പ്രദേശങ്ങളാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുത്. ഹൈദരാബാദ് തലസ്ഥാനമായി പത്തു ജില്ലകളടങ്ങുന്ന സംസ്ഥാനമാണ് വേണ്ടതെന്ന് ടി.ആര്‍.എസ്. ആവശ്യപ്പെടുന്നത്.സംസ്ഥാനം വിഭജിച്ചുകൊണ്ടുള്ള തീരുമാനത്തിന് ആന്ധ്ര നിയമസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാർ തന്നെ ഈ മാറ്റങ്ങൾ ശുപാർശയായി ആന്ധ്ര നിയമസഭയ്ക്ക് സമർപ്പിക്കും. തുടർന്ന് പ്രധാനമന്ത്രി നിയമിക്കുന്ന കമ്മിറ്റി വിവിധ തലത്തിലുള്ള അഭിപ്രായരൂപീകരണം നടത്തി തർക്ക വിഷയങ്ങളിൽ സമന്വയമുണ്ടാക്കും. സംസ്ഥാനത്തിന്റെ റവന്യൂ, വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളിലെല്ലാം സമവായമുണ്ടാക്കേണ്ടതുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ടനുസിച്ച് കേന്ദ്രസർക്കാർ ബിൽ തയാറാക്കി പാർലമെന്റിൽ അവതരിപ്പിക്കും. ബിൽ പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിടുന്നതോടെയാണ് സംസ്ഥാനം യാഥാർത്ഥ്യമാകുക.
Leave a Reply