Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
1991 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കിയതിൽ വിമര്‍ശനങ്ങള്‍ ഒരുപാട് ഉയര്‍ന്നിരുന്നു. ഭരതം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് ലാലിന് ആ വര്‍ഷം പുരസ്‌കാരം നല്‍കിയത്. എന്നാല്‍ ഭരതത്തില്‍ മോഹന്‍ലാലിനെക്കാള്‍ മികച്ച അഭിനയമായിരുന്നു നെടുമുടി വേണുവിന്റേത്, അതിനാല്‍ അദ്ദേഹമാണ് പുരസ്‌കാരത്തിന് യോഗ്യന്‍ എന്നായിരുന്നു ചിലരുടെ വാദം. ഒടുവില്‍ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍, തന്നെക്കാള്‍ യോഗ്യന്‍ ലാല്‍ തന്നെയാണെന്ന് പറഞ്ഞ് നെടുമുടി വേണു രംഗത്തെത്തുകയായിരുന്നു.
ലോഹിതദാസ് – സിബി മലയില്‍ കൂട്ടുകെട്ടില്‍ 1991 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഭരതം. മോഹന്‍ലാല്‍, നെടുമുടി വേണു, ലക്ഷ്മി, ഉര്‍വശി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നിലാണ്. ആ വര്‍ഷം രാജ്യാന്തര തലത്തില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. രാജ്യത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലും മികച്ച ഗായകനുള്ള പുരസ്‌കാരം കെജെ യേശുദാസും സ്വന്തമാക്കിയപ്പോള്‍, ചിത്രത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു
ചിത്രത്തില്‍ കല്ലൂര്‍ രാമനാഥന്‍ എന്ന സംഗീതജ്ഞനായി നെടുമുടി വേണുവും അദ്ദേഹത്തിന്റെ അനുജനായ കല്ലൂര്‍ ഗോപിനാഥനായി മോഹന്‍ലാലുമാണ് വേഷമിട്ടത്. നായകനോളം പ്രധാന്യമുള്ള വേഷമായിരുന്നു കല്ലൂര്‍ രാമനാഥന്റെയും. ലാലിനെക്കാള്‍ തന്റെ കഥാപാത്രം മികവുറ്റതാക്കിയത് നെടുമുടി വേണുവാണെന്നും, അതിനാല്‍ അദ്ദേഹമാണ് പുരസ്‌കാരത്തിന് യോഗ്യനെന്നുമായിരുന്നു വിവാദം
കല്ലൂര്‍ രാമനാഥന് നടക്കാന്‍ ഒറ്റ വഴി മാത്രമേയുള്ളൂ… എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കല്ലൂര്‍ ഗോപിനാഥന്‍ അങ്ങനെയല്ല എന്നായിരുന്നു വിവാദങ്ങൾക്ക് നെടുമുടി വേണുവിന്റെ മറുപടി. നൂല്‍പ്പാലത്തിലൂടെയാണ് ഗോപിനാഥന്റെ യാത്ര. അഭിനയത്തിന്റെ ഏറ്റവും സൂക്ഷ്മാംശം നിര്‍വ്വഹിച്ചത് ലാലാണ്. അത് പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ മനസ്സിലാവില്ല. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങി നോക്കിയാലേ ആ പ്രകടനത്തിന്റെ അപാരത തിരിച്ചറിയൂ- എന്നാണ് നെടുമുടി പറഞ്ഞത്
Leave a Reply