Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനിക്കുമ്പോൾ വൃദ്ധന്റെ രൂപം. മരിക്കുമ്പോൾ ഒരു കുഞ്ഞായും. പ്രായം പിറകിലോട്ട് സഞ്ചരിക്കുന്ന ബെഞ്ചമിൻ ബട്ടൻ എന്ന അത്ഭുതപ്രതിഭാസത്തിന്റെ കഥ. അതാണ് ഈ സിനിമക്ക് പറയാനുള്ളത്. ജനിച്ചപ്പോൾ അയാൾക്ക് രൂപം ചെറുതാണെങ്കിലും മുഖവും ശരീരവുമെല്ലാം ഒരു വൃദ്ധന്റെയായിരുന്നു. പതിയെ അയാളുടെ കാഴ്ചക്ക് വ്യക്തത വന്നു തുടങ്ങി. കേൾവി ശക്തി നേരെയായിത്തുടങ്ങി. പതിയെ ശരീരം ചലിപ്പിച്ചു തുടങ്ങി. പക്ഷേ അയാൾക്ക് വയസ്സ് കൂടുകയായിരുന്നില്ല.. പകരം കുറയുകയായിരുന്നു. ഓരോ വർഷം കഴിയുംതോറും അയാൾക്ക് പ്രായം കുറഞ്ഞു കൊണ്ടിരുന്നു.
മികച്ച ഫാന്റസി സിനിമകൾ- ഭാഗം 1
The Curious Case of Benjamin Button
Year : 2008
Genre : Fantasy, Romance, Dramaa
എല്ലാവരിലും അത്ഭുതം സൃഷ്ടിച്ചുകൊണ്ടായിയുന്നു ബെഞ്ചമിന്റെ വളർച്ച. വാർദ്ധക്യത്തിൽ നിന്നും മധ്യ വയസ്ക്കനിലേക്കും അവിടെ നിന്നും യൗവനത്തിലേക്കും പിന്നീട് കൗമാരത്തിലേക്കും ബാല്യത്തിലേക്കും ശൈശവത്തിലേക്കും നീങ്ങി അയാളുടെ ജീവിതം. തന്റെ കൂടെയുള്ളവരൊക്കെ പ്രായമേറി വരുമ്പോൾ ബെഞ്ചമിൻ മാത്രം യൗവ്വനത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. തന്റെ പ്രിയസഖിക്ക് പ്രായം കൂടി വന്നപ്പോൾ താൻ ചെറുതായിക്കൊണ്ടിരിക്കുന്ന കാഴ്ച അത്ഭുതത്തോടെ കാണുന്നതിനെക്കാൾ സങ്കടത്തോടെയേ നമുക്ക് കാണാനാവൂ.
ഒരിക്കൽ നീണ്ട നാടുചുറ്റലുകൾക്കൊടുവിൽ വീട്ടിലെത്തിയ ബെഞ്ചമിൻ തന്റെ ഭാര്യയെ കണ്ടപ്പോൾ ഞെട്ടിപ്പോയി. അതിലേറെ സങ്കടത്തിലായത് തന്നെക്കാൾ വളർന്ന് വലുതായിരിക്കുന്ന തന്റെ മകളെ കണ്ടപ്പോഴായിരുന്നു. തന്നെയും തന്റെ ഭാര്യയെയും ഒരുമിച്ചു കണ്ടാൽ ഒരു അമ്മയും മകനും ആണെന്നേ തോന്നിപ്പിക്കുമായിരുന്നുള്ളൂ. കഥ പല തലങ്ങളിലായി വികസിച്ചു കൊണ്ടിരുന്നു. നമ്മളെ അത്ഭുതപ്പെടുത്തിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രണയിപ്പിച്ചും കണ്ണുകളെ ഈറനണിയിപ്പിച്ചുകൊണ്ടും കഥ നീങ്ങി അവസാനം ഹൃദയസ്പർശിയായ അവസാനത്തിലേക്ക് ചിത്രം നമ്മളെ കൊണ്ടെത്തിപ്പിക്കുന്നു. ഭാര്യയുടെ കൈക്കുള്ളിൽ ഒരു കുഞ്ഞുപൈതലായി കിടന്നുകൊണ്ട് അവസാനം മരണത്തിലേക്ക് വഴുതി വീഴുമ്പോൾ ബെഞ്ചമിന്റെ ജീവിതം മുഴുവൻ ഒരു ഫ്ലാഷ്ബാക്ക് പോലെ നമ്മുടെ മനസ്സിൽ മിന്നിമറയും.. തീർച്ച.
ബെഞ്ചമിൻ ബട്ടൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകളിൽ ബ്രാഡ് പീറ്റ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്ക് കിട്ടിയത് അന്നുവരെ കണ്ടു ശീലിച്ച നടന്റെ പ്രകടനങ്ങളിൽ നിന്നെല്ലാം വേറിട്ടു നിന്നൊരു അനുഭവമായിരുന്നു. ചിത്രത്തിന്റെ വിഷ്വൽ എഫക്ടസ് ടീമിന് കിടക്കട്ടെ ഒരു കുതിരപ്പവൻ. കുതിരപ്പവനല്ല നല്ല പെടയ്ക്കണ ഓസ്‌കാർ തന്നെ അവരെ തേടിയെത്തുകയുണ്ടായി. വിഷ്വൽ എഫക്ടസ്, കലാ സംവിധാനം, മെയ്ക്ക് ആപ്പ് എന്നിവയ്ക്ക് ആ വർഷത്തെ ഓസ്‌കാറും ചിത്രം സ്വന്തമാക്കി.
ഡേവിഡ് ഫിഞ്ചർ എന്ന സംവിധായകന്റെ കഴിവുകൾ പൂർണമായും ഉപയോഗിച്ച് വലിയ തോതിലുള്ള പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയതോടൊപ്പം സാമ്പത്തികമായും ചിത്രം വൻവിജയമായി. ഏത് രീതിയിൽ നോക്കിയാലും ഒരു സിനിമാ പ്രേമി തീർച്ചയായും കണ്ടുനോക്കേണ്ട സിനിമകളുടെ ലിസ്റ്റിൽ ഈ ചിത്രവും ഇടം പിടിക്കുന്നുണ്ട്. ഇനിയും കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമിക്കുക. ഈ അത്ഭുതം നേരിട്ട് ആസ്വദിക്കാം.
Rating: 8/10
Leave a Reply