Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍ : ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ച് രണ്ടു മലയാളി പെണ്‍കുട്ടികള്‍ ഷൊര്‍ണൂരില്‍നിന്ന് ബാംഗ്ലൂരിലെത്തി.മനുഷ്യാവകാശസംഘടന സംഗമ ഇവർക്ക് പിന്തുണയുമായി രംഗതെത്തി.
കുട്ടിക്കാലം മുതല്‍ക്കേ പരിചയമുള്ളവരാണെന്നും ഒന്നിച്ചുജീവിക്കാനാണ് താൽപര്യമെന്നും പെണ്‍കുട്ടികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മകളെ ലൈംഗിക ന്യൂനപക്ഷ സംഘടനകളുടെ സഹായത്തോടെ മറ്റേ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് അച്ഛന്‍ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഒന്നിച്ച് ജീവിക്കാനാണ് താത്പര്യമെന്നും അത് അവകാശമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. വീട്ടുകാരുടെ അനുവാദത്തോടെ കേരളത്തില്‍ ജീവിക്കാനാണ് ആഗ്രഹമെന്ന് അവര്‍ പറഞ്ഞു.
അയല്‍വാസികളായ പെണ്‍കുട്ടികള്‍ ജൂലായ് ആറിനാണ് ബാംഗ്ലൂരിലെത്തിയത്. ഇന്‍റര്‍നെറ്റിലാണ് സംഗമയെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. നഗരത്തിലെത്തിയശേഷം പെണ്‍കുട്ടികള്‍ വീട്ടുകാരെ വിവരമറിയിച്ചു.
കേരളത്തില്‍നിന്ന് ഇത്തരത്തില്‍ ഒട്ടേറെ കേസുകളെത്തുന്നുണ്ടെന്ന് സംഗമ നിയമോപദേഷ്ടാവ് ബി.ടി. വെങ്കടേഷ് പറഞ്ഞു. പുരുഷന്മാരോ സ്ത്രീകളോ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന് കൃത്യമായ ഒരു നിയമമില്ലാത്തത് ഒരു ന്യൂനതയാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമപരിരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Reply