Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: പ്രശസ്ത സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. പുതലശ്ശേരി സഹകരണ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.20ന് ആയിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്വദേശമായ തലശ്ശേരിയിലെ തലായില്‍ നടക്കും.
ടെമ്പിൾ റോഡിലെ വസതിയായ ശരവണയില്‍ മൃതദേഹം എത്തിച്ചു. ഒമ്പത് മണിയോടെ മൃതദേഹം തലശേരി ബി.എം.പി സ്കൂളിലേക്ക് മാറ്റും. അവിടെ ഉച്ചക്ക് ഒരുമണി വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തലശേരി തലായിയിലെ ശ്മശാനത്തില്‍.
സ്വാതന്ത്ര്യ സമരത്തിനും ഗാന്ധിയുടെ വധവധത്തിനും ശേഷം ഉത്തരേന്ത്യന്‍ വാസം അവസാനിപ്പിച്ച രാഘവന്‍ മാസ്റ്റര്‍ 1950ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സ്ഥലംമാറിയത്തെി. 1954ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായ നീലക്കുയിലിലെ ഗാനങ്ങളിലൂടെ സംഗീത സംവിധാനത്തിന് തുടക്കമിട്ടു.ഇതോടെ ദക്ഷിണമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ് എന്നീ പ്രമുഖരുടെ ഗണത്തിലേക്കാണ് രാഘവന്‍ മാസ്റ്ററും എത്തിയത്.
മലയാളത്തിന്റെ തനതായ ഗാനശാഖയ്ക്ക് തുടക്കം കുറിച്ച മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് (1973,77) ലഭിച്ചിട്ടുണ്ട്. സ്വരലയ യേശുദാസ് അവാര്‍ഡ്, എം ജി രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.
തമിഴ് ഹിന്ദി ഗാനങ്ങളില്‍ നിന്നും മലയാള ചലച്ചിത്രസംഗീതത്തെ വഴിമാറ്റിനടത്തിയ അതുല്യ പ്രതിഭയായിരുന്നു മാസ്റ്റര്‍ . പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി,പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ . ഇവരണ്ടും പുറത്തിറങ്ങിയില്ല. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലൂടെയാണ് ആസംഗീതം മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയത്. നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.മമ്മുട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബാല്യകാലസഖിയിലേത് അടക്കം 60 ലേറ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു.
കണ്ണൂര്‍ തലശ്ശേരിയിലെ തലായി എന്ന സ്ഥലത്തെ സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീത പഠനത്തിനുശേഷം ആകാശവാണിയിലെ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
യശോദയാണ് ഭാര്യ. വീണാധരി, മുരളീധരന്‍ , കനകാംബരന്‍ , ചിത്രാംബരി, വാഗീശ്വരി എന്നിവരാണ് മക്കള്‍ .മൃതദേഹം ഞായറാഴ്ച രാവിലെ 11 വരെ സ്വവസതിയിലും 11 മുതല്‍ 12 വരെ ബി ഇ എം പി ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും.നിരവധിപേര്‍ തലായിലെ വസതിയില്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
Leave a Reply