Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് മരുന്ന് പരീക്ഷണം നടത്തുന്ന ആശുപത്രികളും നിരവധി സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. മരുന്ന് പരീക്ഷണം നിയന്ത്രിക്കാന്‍ സമഗ്രനിയമനിര്‍മാണം വേണമെന്നും മരുന്ന്പരീക്ഷണത്തിന് മാത്രം സ്ഥാപനങ്ങള്‍ അനുവദിക്കരുതെന്നും കമ്മിറ്റി ശിപാര്‍ശചെയ്യുന്നു. മരുന്ന് പരീക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വി.എന്‍. രാജശേഖരന്‍പിള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍. ആരോപണവിധേയരായ വന്‍കിട ആശുപത്രികള്‍ സഹകരിച്ചില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. 15 ആശുപത്രികളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശം.
മരുന്ന് പരീക്ഷിക്കുന്നിടത്ത് കിടത്തി ചികിത്സവേണമെന്നിരിക്കെ പലസ്ഥാപനങ്ങളിലും ഈ സൗകര്യമില്ലെന്നും കണ്ടെത്തി. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയാണ് മരുന്ന് പരീക്ഷണത്തിനുള്ളവരെ കണ്ടെത്തുന്നത്. നിരക്ഷരരും പാവപ്പെട്ടവരുമാണ് ഇരയാവുന്നതില്‍ ഏറെയും. ഇവരുടെ അറിവില്ലായ്മ ചൂഷണം ചെയ്താണ് പരീക്ഷണം നടത്തുന്നത്.
മരുന്ന് പരീക്ഷണം അനുവദിക്കുന്നിടത്ത് നിര്‍ബന്ധമായും കിടത്തി ചികിത്സ ഒരുക്കണമെന്ന് കമ്മിറ്റി ശിപാര്‍ശചെയ്തു. പരീക്ഷണത്തിന് വിധേയമാക്കുന്നവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ചികിത്സ ഉറപ്പാക്കണം. മരുന്ന് പരീക്ഷണം സംബന്ധിച്ച് സംസ്ഥാനതലത്തില്‍ ക്ളിനിക്കല്‍ രജിസ്റ്റര്‍ വേണം. ആശുപത്രിയുടെ പേര്, ഡോക്ടറുടെയും രോഗിയുടെയും പൂര്‍ണവിവരങ്ങള്‍ എന്നിവയും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണം. സ്ഥാപനങ്ങളിലും ഇത്തരം രജിസ്റ്റര്‍ വേണം.
മരുന്നുപരീക്ഷണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അത് നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും നിര്‍ദേശമുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്തിവേണം പരീക്ഷണം നടത്തേണ്ടത്.
കമ്പനിയായി മാത്രം രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ഹോസ്പിറ്റല്‍ റിസര്‍ച്ച് സെന്‍ററില്‍ (എച്ച്.ആര്‍.സി) 600ലധികംപേരെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണംമൂലം രണ്ട് രോഗികള്‍ മരിച്ചു. എന്നാല്‍ ഇത് എത്തിക്സ് കമ്മിറ്റിയെ അറിയിച്ചില്ല. 60 മുതല്‍ 72 വരെ പ്രായമുള്ളവരെയാണ് ഇവിടെ മരുന്ന് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. മരുന്ന് പരീക്ഷണംമൂലം പ്രശ്നം നേരിട്ടവര്‍ എവിടെ ചികിത്സതേടിയെന്നതിനെക്കുറിച്ചും വിവരമില്ല. വിവിധ സ്ഥലങ്ങളില്‍ 2011-12 വര്‍ഷം എച്ച്.ആര്‍.സി നടത്തിയ മെഡിക്കല്‍ ക്യാമ്പുകളിലായി 888 പേര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരുന്നുപരീക്ഷണം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ആലോചിക്കുമെന്നും മന്ത്രിസഭ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു
Leave a Reply