Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 12:39 am

Menu

Published on July 11, 2014 at 10:47 am

പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ ‘ഉറക്കം’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു [വീഡിയോ ]

rahul-gandhi-caught-sleeping-during-debate-on-price-rise-in-parliament

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ ഉറക്കം സോഷ്യല്‍ മീഡിയകളിൽ വൈറലാകുന്നു.പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി മയങ്ങുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ച് ഇടതുപക്ഷത്തുനിന്ന് പി കരുണാകരന്‍ എംപി പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ തൊട്ടുപിന്നില്‍ കണ്ണടച്ചിരിക്കുന്നത്. ലോക്‌സഭാ ടിവിയിലെ ദൃശ്യങ്ങളാണ് വിവിധ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.ദൃശ്യങ്ങളില്‍ രാഹുലിന്റെ പുറകില്‍ ചര്‍ച്ച സശ്രദ്ധംവീക്ഷിച്ചിരിക്കുന്ന ഇടതുപക്ഷാംഗം ഇന്നസെന്റിനെയും കാണാം. കഴിഞ്ഞ 10 വര്‍ഷവും വിലക്കയറ്റവിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുതന്നെയാണ് ഇതെന്നായിരുന്നു പരിഹാസരൂപേണ ബിജെപി അംഗം ഷാനവാസ് ഹുസൈന്‍ രാഹുലിന്റെ മയക്കത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പരിഹസിച്ചത്. എന്നാല്‍ രാഹുലിന്റെ ഉറക്കം ചൂട് പിടിച്ച ചര്‍ച്ചയാകുന്നതിനിടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ ഉറങ്ങുകയായിരുന്നില്ലെന്നും കണ്ണടച്ച് പ്രസംഗം ശ്രദ്ധയോടെ ശ്രവിക്കുകയാണെന്നുമാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയി പോലും പാര്‍ലമെന്റില്‍ ഇത്തരത്തില്‍ കണ്ണടച്ച് ഇരിക്കാറുണ്ടായിരുന്നു എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല ചൂണ്ടിക്കാട്ടിയത്.പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പല അംഗങ്ങളും ചിലപ്പോള്‍ ഒരുനിമിഷത്തേക്ക് കണ്ണടച്ചുപോവാറണ്ട്. അതുമാത്രം എടുത്തുകാണിക്കുന്നത് മോശം മാധ്യമപ്രവര്‍ത്തനമാണെന്നും ശുക്ല കുറ്റപ്പെടുത്തി. ഉച്ചയ്ക്ക് 12.33ന് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് രാഹുല്‍ മയങ്ങുന്നതായി കാണിക്കുന്നത്. എന്നാല്‍ 30 സെക്കന്‍ഡിനുശേഷം പ്രതിപക്ഷാംഗങ്ങള്‍ കരുണാകരന്റെ പ്രസംഗത്തെ ഡെസ്‌കിലടിച്ച് അഭിനന്ദിക്കുമ്പോള്‍ രാഹുല്‍ ഉണരുന്നതും കാണാം. അതേസമയം രാഹുലിനെ ന്യായീകരിച്ചുള്ള ഒരു പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രാഹുല്‍ ഉറങ്ങുന്നതുപോലെ തലയും കഴുത്തും ചെരിച്ച് ഇരിക്കുകയാണെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ പരിഹസിച്ചാണ് നിരവധി പേര്‍ രംഗത്തുവന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News