Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : മിക്ക മാതാപിതാക്കളും കുട്ടികളുടെ സ്വഭാവം നന്നാക്കാമെന്ന ചിന്തയിൽ കുട്ടികളെ തല്ലാറുണ്ട്. ഇത്തരക്കാർ ഇനി സൂക്ഷിക്കുക. കുട്ടികളെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവർക്ക് ഇനി മുതൽ ശിക്ഷയായി അഞ്ച് വർഷം വരെ തടവ് ലഭിച്ചേക്കാം. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന പുതിയ ബാലനീതി ശിശുസംരക്ഷണ ബില്ലിലാണ് ഈ പുതിയ വ്യവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ വ്യവസ്ഥ മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബാധകമാണ്. വിദ്യാലയങ്ങളിലേക്കെത്തുന്ന പുതിയ കുട്ടികളെ റാഗ് ചെയ്യുന്നവരെ സ്ഥാപനത്തിൽ നിന്നും പുറത്താക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിയെ തല്ലുകയോ അധിക്ഷേപിക്കുകയോ ചെയ്‌തെന്ന് ജുവനൈല്‍ കോടതി കണ്ടെത്തിയാല്‍ ആറ് മാസം വരെ തടവും പിഴയുമാണ് ശിക്ഷ. എന്നാൽ കുറ്റം ആവർത്തിച്ചാൽ മൂന്നു വർഷം വരെയും ശാരീരിക പീഡനം കുട്ടിക്ക് കടുത്ത മാനസിക സംഘര്‍മുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ മൂന്നു വര്‍ഷം കഠിനം തടവും 50,000 രൂപ പിഴയും ശിക്ഷ ലഭിക്കും. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം തടവും പിഴ ഒരു ലക്ഷവുമായി ഉയരുന്നതാണ്.
റാഗിങ് കേസുകളില്‍ അന്വേഷണവുമായി സ്ഥാപനം സഹകരിക്കാതിരിക്കുകയോ അധികാരികളുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ സ്ഥാപനത്തിൻറെ ചുമതലവഹിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്നതാണ്. കുട്ടികളെ വില്‍ക്കുക, കാരിയര്‍മാരായി ഉപയോഗിക്കുക,, മദ്യവും മയക്കുമരുന്നും കടത്താന്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെയാണ് ശിക്ഷ. ബലാത്സംഗം, കൊല, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളിൽപ്പെടുന്ന 16 വയസ്സിന് മുകളിലും എന്നാല്‍ 18 വയസ്സിന് താഴെയും ഉള്ളവരുടെ വിചാരണ ക്രിമിനല്‍ കോടതിയില്‍ നടത്തുകയും കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാലും അവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാൻ പാടില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു. കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പാണ് 2000 ത്തിലെ ബാലനീതി നിയമം പൊളിച്ചെഴുതി പുതിയ ബില്ലിൻറെ കരട് തയാറാക്കിയിരിക്കുന്നത്.
Leave a Reply