Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:42 am

Menu

Published on April 24, 2013 at 6:54 am

വിഷാദരോഗം പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍

depression-and-health

ലോകത്താകമാനമുള്ള ജനങ്ങളുടെ മാനസികാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഡിപ്രഷന്‍ അഥവാ വിഷാദരോഗം. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ 17 രാഷ്ട്രങ്ങളിലായി നടത്തിയ സര്‍വേയില്‍ ഇരുപതില്‍ ഒന്ന് എന്ന തോതില്‍ ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് 35 കോടി ജനങ്ങള്‍ക്ക് വിഷാദരോഗമുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ മാനവരാശിക്ക് ഭീഷണിയായിട്ടുള്ള രോഗങ്ങളില്‍ മൂന്നാംസ്ഥാനമാണ് ഈ രോഗത്തിനുള്ളത്. 2030ഓടെ ഇത് ഒന്നാംസ്ഥാനത്തെത്തുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. ഈ സാഹചര്യത്തിലാണ് വിഷാദരോഗത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്കരണം നല്‍കേണ്ട ആവശ്യകത ഉയര്‍ന്നുവരുന്നത്.
എന്താണ് വിഷാദരോഗം? അത് എങ്ങനെ തിരിച്ചറിയാം? തിരിച്ചറിഞ്ഞാല്‍ പിന്നീട് എന്തു ചെയ്യണം? എന്നീ കാര്യങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കുമാത്രമല്ല വിദ്യാസമ്പന്നര്‍ക്കുപോലും ഒട്ടും അറിവില്ലെന്നതാണ് സത്യം. നിരവധിപേരെ ആത്മഹത്യയിലേക്ക് നയിക്കുന്നതും എന്നാല്‍ വേണ്ടത്ര പരിഗണന കിട്ടാതിരിക്കുന്നതുമായ ഒരു പ്രധാന ആരോഗ്യപ്രശ്നമാണിത്. ഈ രോഗത്തെ ഗൗരവമുള്ള പൊതുജനാരോഗ്യപ്രശ്നമായി ഇനിയും കാണാതിരിക്കുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ജനങ്ങളുടെ മാനസികാരോഗ്യം പരിപാലിക്കപ്പെടേണ്ടത് അതിപ്രധാനമായ ഒരു കാര്യമാണെന്നുള്ള ബോധം സമൂഹത്തിനും സര്‍ക്കാറുകള്‍ക്കും ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
നിരന്തരവും അമിതവുമായ ക്ഷീണവും ഉറക്കപ്രശ്നങ്ങളും ഭക്ഷണത്തോട് താല്‍പര്യമില്ലായും ശരീരവേദനകളും അനുഭവപ്പെടുമ്പോള്‍ സ്വാഭാവികമായും അവയെല്ലാം ശാരീരികപ്രശ്നങ്ങളായി മാത്രമാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം ലക്ഷണങ്ങളുമായി ജനറല്‍ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ പോലും രോഗം മനസ്സിനാണെന്നും ആ നിലക്കുള്ള ചികിത്സയാണ് വേണ്ടതെന്നും തിരിച്ചറിയാന്‍ വൈകുന്നു. ഇത് രോഗത്തിന്‍െറ തുടക്കത്തില്‍തന്നെ രോഗിയെ പ്രതികൂലമായി ബാധിക്കുന്നു.
വിഷാദരോഗത്തിന്‍െറ ഭാഗമായി അനുഭവപ്പെടുന്ന സങ്കടാവ്സഥ കൂടുതല്‍ തീവ്രവും സങ്കീര്‍ണവുമാണ്. ഒരുകാര്യത്തിലും ആഹ്ളാദിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേരുകയും രോഗിയുടെ ഊര്‍ജം നഷ്ടമാവുകയും പകരം നിഷേധവികാരങ്ങള്‍ നിറയുകയും ചെയ്യുന്നു. രോഗിയുടെ മനസ്സില്‍ തന്‍െറ ജീവിതം അവസാനിക്കാന്‍ പോകുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. കുറ്റബോധവും ആത്മനിന്ദയും നിരന്തരം മനസ്സിനെ അലോസരപ്പെടുത്തുന്നു.
വിഷാദരോഗത്തിന്‍െറ മൂലകാരണങ്ങള്‍ പലതാണ്. ചില ശാരീരികപ്രശ്നങ്ങളും രോഗത്തിന് കാരണമാവാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുമ്പോഴുണ്ടാവുന്ന ഹൈപ്പോതൈറോയിഡിസം ഇത്തരത്തില്‍ ഒന്നാണ്. അര്‍ബുദംപോലുള്ള ഗുരുതര രോഗങ്ങളുടെ കൂടെയും വിഷാദരോഗം കണ്ടുവരുന്നുണ്ട്.
ജനിതകഘടകങ്ങളും മറ്റൊരു കാരണമാണ്. മാതാപിതാക്കള്‍ക്കോ അടുത്ത കുടുംബാംഗങ്ങള്‍ക്കോ ഈ രോഗമുണ്ടെങ്കില്‍ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളും കടുത്ത സംഘര്‍ഷങ്ങളും വിഷാദരോഗം വരാന്‍ സാധ്യതയുള്ള വ്യക്തികളെ അതിലേക്ക് തള്ളിവിടും. അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ അപ്രതീക്ഷിത മരണം, മാറാരോഗങ്ങള്‍, പ്രണയനൈരാശ്യം, ജോലി നഷ്ടപ്പെടല്‍, വിവാഹമോചനം, ബന്ധങ്ങളുടെ തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഭിമാനനഷ്ടം തുടങ്ങിയ ജീവിത പ്രതിസന്ധികള്‍ വ്യക്തികളെ കടുത്ത മാനസിക തകര്‍ച്ചയിലേക്കും തുടര്‍ന്ന് വിഷാദരോഗത്തിലേക്കും നയിച്ചേക്കാം. എന്നാല്‍, എല്ലാവരിലും ഇത്തരം പ്രതിസന്ധികള്‍ രോഗകാരണമാകാറില്ല.
തലച്ചോറിലെ കോശങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്ന വിവിധങ്ങളായ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗത്തിന്‍െറ പ്രധാനകാരണം. ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറോടോണിന്‍െറയും നോര്‍-എപിനെഫ്രിന്‍െറയും വ്യതിയാനം രോഗാവസ്ഥ സൃഷ്ടിക്കും.
തലച്ചോറിലെ ഇത്തരം രാസവസ്തുക്കള്‍ ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് രോഗത്തിനുള്ള പ്രധാന ചികിത്സ. മുന്‍കാലങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യരംഗത്തുണ്ടായ ഗവേഷണങ്ങളും പുരോഗതിയും വളരെ ഫലപ്രദമായതും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
രോഗം അതിരുകടക്കുകയും ആത്മഹത്യാപ്രവണത രൂക്ഷമാവുകയും ചെയ്യുന്നപക്ഷം ഇലക്ട്രോ കണ്‍വള്‍സിവ് തെറപ്പി വളരെ ഫലപ്രദമാണ്. ഷോക്ക് ചികിത്സ എന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഈ ചികിത്സാരീതിയില്‍ സിനിമകളിലും മറ്റും കാണുന്നതുപോലെ രോഗിയെ ബലംപ്രയോഗിച്ച് കിടത്തി വായില്‍ എന്തെങ്കിലും വസ്തുക്കള്‍ തിരുകി ശരീരത്തെ തളര്‍ത്തുന്ന വിധത്തില്‍ ഷോക്ക് ഏല്‍പ്പിക്കുന്നില്ല. മറിച്ച്, രോഗിയെ ചെറുതായി മയക്കിയശേഷം ആധുനിക ഉപകരണത്തിന്‍െറ സഹായത്തോടെ ഏതാനും നിമിഷത്തേക്ക് തലച്ചോറിലേക്ക് നേരിയതോതില്‍ പ്രത്യേക വോള്‍ട്ടേജിലുള്ള വൈദ്യുതി കടത്തിവിടുകയാണ് ചെയ്യുന്നത്. മരുന്നുകളേക്കാള്‍ വേഗത്തില്‍ ഫലംനല്‍കുന്ന ചികിത്സാരീതിയാണിത്.

Loading...

Leave a Reply

Your email address will not be published.

More News