Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: നിപ്പ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവത്കരണവുമായി ആരോഗ്യവകുപ്പ് മുന്നിട്ട് ഇറങ്ങിയിരിക്കുന്നു. മൂന്ന് പാളികളുള്ള മാസ്‌ക് ധരിക്കുന്നത് ഒരുപരിധിവരെ രോഗാണുക്കളെ തടയുമെങ്കിലും കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വിപരീതഫലമാകും ഉണ്ടാകുക.
മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ആണെന്ന് ഒന്ന് അറിഞ്ഞിരിക്കാം…
പൊതുജനങ്ങള്‍ മൂന്ന് പാളികളുള്ള മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല.
വൈറസ് സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും സാധ്യതയുള്ളവരും അവരുമായി അടുത്തിടപഴകുന്നവരും മൂന്ന് ലെയറുള്ള സര്‍ജിക്കല്‍ മാസ്‌ക് തന്നെ ധരിക്കണം. അതുപോലെ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാര്‍ മൂന്ന് ലെയറുള്ള മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. അതേസമയം, മാസ്‌ക് തെറ്റായി ധരിക്കുന്നതും തുടര്‍ച്ചയായി ആറുമണിക്കൂറില്‍ കൂടുതലിടുന്നതും വീണ്ടും വീണ്ടും എടുത്തണിയുന്നതും അപകടകരമാണ്.
– ആറുമണിക്കൂര്‍ വെച്ചാല്‍ മാസ്ക് മാറ്റണം. അത് നിർബന്ധമാണ്. അതുപോലെ ഒരിക്കൽ ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കരുത്.- മൂക്ക്, വായ, താടി എന്നിവ മറയ്ക്കുന്ന രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്.
– മാസ്‌കിന്റെ ചരടുകള്‍ കെട്ടുമ്പോഴും ശ്രദ്ധിക്കണം. മുകളിലെ ചരട് ചെവിക്ക് മുകളിലും മറ്റേത് കഴുത്തിന് – പിന്നിലേക്കും വരുന്ന രീതിയിലായിരിക്കണം മാസ്ക് കെട്ടേണ്ടത്.
– ഇരുവശങ്ങളിലും വിടവില്ലെന്ന് ഉറപ്പു വരുത്തുക. തൂങ്ങിക്കിടക്കുന്നതു ദോഷകരമാണ്.
– മാസ്‌ക് നീക്കുന്നതും ഏറെ ശ്രദ്ധയോടെയായിരിക്കണം. രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പുറംഭാഗം തൊടരുത്.
– ഉപയോഗിച്ച മാസ്‌കില്‍ പലപ്പോഴും രോഗാണുക്കളുണ്ടാവും. ആശുപത്രികളിലാണെങ്കില്‍ മെഡിക്കല്‍ മാലിന്യം തള്ളാനുള്ള ഇടമുണ്ടാകും.
– പൊതുജനങ്ങള്‍ ഉപയോഗിച്ച മാസ്ക് കത്തിച്ചുകളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം.
ജൂണ്‍ അഞ്ചിനകം പുതിയ കേസൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിപ വൈറസ് ബാധ മൂലമുള്ള രോഗം അവസാനിച്ചതായി കണക്കാക്കാമെന്ന് ആരോഗ്യവകുപ്പ്. അടുത്ത ഏതാനും ദിവസങ്ങള്‍ വളരെ നിര്‍ണായകമാണെന്നും, കരുതലോടെ ജീവിക്കുവാനും ആരോഗ്യവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.
Leave a Reply