Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് 16 വയസ് മാത്രം പ്രായമുള്ള ഒരു ഇന്ത്യക്കാരനാണെന്ന് റിപ്പോർട്ട്. സൈറ്റ് ഹാക്ക് ചെയ്ത ശേഷം ബ്ലാക് ഡ്രാഗണ്‍ ആണ് ഇതിനു പിന്നിലെന്ന് സൈറ്റില്‍ എഴുതിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് പി പി പി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.താന്‍ 16 വയസുള്ള ഇന്ത്യക്കാരനാണെന്നും സൈറ്റ് ഹാക്ക് ചെയ്തയാള്‍ അവകാശപ്പെടുന്നു. ഹാക് ചെയ്ത വെബ്‌സൈറ്റില്‍ ഒരു ഇ മെയില്‍ വിലാസവും ഇയാള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ രാജ്യാന്തര വെബ്‌സൈറ്റ് ഹാക്കിംഗ് ആണിത്.കാശ്മീരിനെക്കുറിച്ച് ബിലാവല്‍ ഭൂട്ടോ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം മൂലമാണ് താന്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി വെബ്‌സൈറ്റ് തകര്‍ത്തതെന്ന് ബ്ലാക് ഡ്രാഗണ്‍ പറയുന്നു. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ വേണ്ടി ഒരു കൂട്ടം ആളുകളുണ്ടെന്നും എന്നാല്‍ പി പി പി വെബ്‌സൈറ്റ് തകര്‍ത്തത് താന്‍ ഒറ്റയ്ക്കാണെന്നും ഇയാള്‍ അവകാശപ്പെടുന്നു.’ബിലാവല്‍ ഭൂട്ടോയെപ്പോലുള്ള വിഢികളായ രാഷ്ട്രീയക്കാരുടെ പ്രസ്താവനകളാണ് എന്നെപ്പോലുള്ള ഹാക്കര്‍മാരെ വെബ്‌സൈറ്റ് തകര്‍ക്കുന്ന പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇങ്ങനെയാണ് ഞാന്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ പോലീസുകാര്‍ക്ക് പ്രശ്‌നമൊന്നുമുള്ളതായി ഞാന്‍ കരുതുന്നില്ല. ഞാനും എന്റെ ടീമും (ഇന്ത്യന്‍ ഹാക്കേഴ്‌സ് ഓണ്‍ലൈന്‍ സ്‌ക്വാഡ്) ഒരൊറ്റ ഇന്ത്യന്‍ സൈറ്റുപോലും തകര്‍ക്കുന്നില്ല,’ 16 കാരനായ ഹാക്കര്‍ വ്യക്തമാക്കുന്നു.എന്നാല്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത് ഇന്ത്യന്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണെന്നും ഇന്ത്യയിലുളള ഒരു കംപ്യൂട്ടര്‍ ഉപയോഗിച്ചാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെങ്കില്‍ ഇന്ത്യന്‍ ഇന്‍ഫൊര്‍മേഷന്‍ ആക്ട് സെക്ഷന്‍ 43, 66 പ്രകാരം ശിക്ഷാകരമായ കുറ്റമാണെന്നും സൈബര്‍ ലോയര്‍ പവന്‍ ഡുഗല്‍ വ്യക്തമാക്കി. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ശേഷം ഈ വിവരം ഫേയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ വഴി ഷെയര്‍ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. സൈബര്‍ ലോകത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാല്‍, ഗായകന്‍ സോനു നിഗം, പാകിസ്ഥാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്, ലാഹോര്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നീ വെബ്‌സൈറ്റുകളാണ് ഈയിടെ പരസ്പരം തകര്‍ത്ത വെബ്‌സൈറ്റുകള്‍.
Leave a Reply