Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചില്ലറത്തുട്ടുകൾക്ക് വേണ്ടി കൈ നീട്ടുന്ന കുഞ്ഞുങ്ങളെ ഒരു തവണയെങ്കിലും കണ്ടിട്ടില്ലാത്തവർ നമുക്കിടയിലുണ്ടാവില്ല .പക്ഷെ അവരുടെ ജീവിതത്തെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ ചിന്തിക്കുന്നവര്‍ ഏറെയുണ്ടാകില്ല.എന്നാൽ തെരുവിൽ ബാല്യവും വിദ്യാഭ്യാസവും ഇല്ലാതാവുന്ന കുഞ്ഞുങ്ങൾക്ക് അറിവ് പകര്‍ന്നു നല്‍കുകയാണ് സൂറത്ത് സ്വദേശിയായ ബീന റാവു.
സ്കൂളില്‍ പോയി പഠിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ക്ക് വേണ്ടിയാണ് ബീന ക്ലാസുകളെടുക്കുന്നത്. അന്ധരായ കുഞ്ഞുങ്ങളെ വയലിന്‍ വായിക്കാന്‍ പഠിപ്പിച്ച അച്ഛന്‍റെ പാത പിന്തുടര്‍ന്നാണ് ബീനയും വേറിട്ടവഴിയിലൂടെ സഞ്ചരിക്കുന്നത്. പുതു പാഠങ്ങള്‍ പറഞ്ഞു കൊടുത്ത്, 2006ല്‍ ഭര്‍ത്താവിന്‍റെ സഹായത്തോടു കൂടി ഒരു സ്ഥാപനവും ആരംഭിച്ചു. പ്രയാസ് എന്നു പേരിട്ടിരിക്കുന്ന ഈ സ്ഥാപനത്തിലൂടെ തെരുവില്‍ അലയുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയാണ് ബീന. എട്ടു കോച്ചിങ് സെന്‍ററുകളില്‍ നിന്നായി അയ്യായിരത്തോളം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ബീന മാത്രമല്ല പ്രയാസില്‍ അധ്യാപകരായുള്ളത്. 34 വോളണ്ടിയാര്‍മാരും ബീനക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
സെന്‍ററുകളിലെ അധ്യാപകര്‍ക്ക് 1500 രൂപ വീതം ശമ്പളമായും നല്‍കുന്നുണ്ട് ബീന. സംഘടനകളുടെയും മറ്റും സഹകരണത്തോടു കൂടിയാണ് ഇവര്‍ക്കുള്ള ശമ്പളത്തിന്‍റെ തുക കണ്ടെത്തുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ സ്വന്തം പോക്കറ്റില്‍ നിന്നു ശമ്പളം നല്‍കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. 30 വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഓരോ ബാച്ചുകളായാണ് ക്ലാസെടുക്കുന്നത്. നിത്യവും വൈകിട്ട് ആറു മുതല്‍ രാത്രി എട്ടു വരെയാണ് പഠനസമയം. സാധരണ സ്കൂളില്‍ നിന്നു തികച്ചും വ്യത്യസ്തമാണിത്. എന്നാല്‍ സ്കൂളിന്‍റെ പഠനസമയത്തിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കാര്യത്തില്‍ മാത്രമല്ല പഠിപ്പിക്കുന്ന വിഷയങ്ങളുടെ കാര്യത്തിലും പുതുമുയുണ്ട്. സാധാരണ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ അറിവ് പ്രയാസിന്‍റെ കോച്ചിങ് സെന്‍ററുകളില്‍ നിന്നു ലഭിക്കുന്നുണ്ട്. മോറല്‍ സയന്‍സും കലയും കൈത്തൊഴിലും പഠിപ്പിക്കുന്നുണ്ട് പ്രയാസിന്‍റെ സെന്‍ററുകള്‍.
പ്രയാസില്‍ നിന്നു ബീന പഠിപ്പിച്ചവര്‍ ചെറിയ കുട്ടികള്‍ക്കും ക്ലാസെടുക്കുന്നുണ്ട്. വ്യത്യസ്ത കൈത്തൊഴിലുകള്‍ പഠിച്ച് ജോലി ചെയ്യുന്നവരും ബീനയുടെ ശിഷ്യഗണത്തിലുണ്ട്. സദാമണി എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തിന് പണം കണ്ടെത്തുന്നതിനാണിതെന്നു ബീന പറയുന്നു
Leave a Reply