Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധ്യപ്രദേശ് : ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അസുഖം മൂര്‍ച്ഛിച്ച് മരിച്ചതോടെ ഭര്‍ത്താവിനേയും കൈക്കുഞ്ഞിനേയും പ്രായമായ അമ്മയേയും ബസ് ജീവനക്കാര്‍ കാട്ടില്‍ ഇറക്കിവിട്ടു. മധ്യപ്രദേശിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്.മണിക്കൂറുകളോളം സഹായം കിട്ടാതെ മൃതദേഹവുമായി കുടുംബം വഴിയരികില്‍ നിന്നു. സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മധ്യപ്രദേശ് ദാമോ സ്വദേശി രാം സിംഗ് ലോധിയുടെ ഭാര്യ മല്ലി ഭായ് ദിവസങ്ങൾക്ക് മുമ്പാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തോടെ ആരോഗ്യം തകരാറിലായ ഭാര്യയേയും കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകുകയായിരുന്നു രാം സിംഗ്. ബസ്സിൽ വച്ച് ഭാര്യയുടെ അസുഖം വർദ്ധിക്കുകയും അവർ മരണപ്പെടുകയും ചെയ്തു. ഭാര്യയുടെ മരണത്തിൽ ഞെട്ടിയ രാംസിംഗിനെ തളർത്തുന്നതായിരുന്നു ബസ് ജീവനക്കാരുടെ പെരുമാറ്റം. മൃതദേഹവുമായി യാത്രചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ച ബസ് ജീവനക്കാർ ദാമോയിലെ കൊടുംകാടിന് നടുവിൽ രാംസിംഗിനേയും കൈക്കുഞ്ഞിനേയും പ്രായമായ അമ്മയേയും ഇറക്കി വിട്ടു. ശക്തമായ മഴയിൽ അരമണിക്കൂറോളം ഭാര്യയുടെ മൃതദേഹവും കൈക്കുഞ്ഞുമായി രാംസിംഗ് നിന്നു. അതുവഴി കടന്നുവന്ന രണ്ട് അഭിഭാഷകരാണ് ഇവരെ സഹായിച്ചത്. അഭിഭാഷകര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് കുടുംബത്തെ സഹായിച്ചില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തപ്പോള്‍ മാത്രമാണ് പൊലീസ് ബസ്സ് ജീവനക്കാരെ അറസ്റ്റു ചെയ്യാന്‍ തയ്യാറായത്.
Leave a Reply