Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ജമ്മു കശ്മീരിൽ പിടിയിലായ പാക്ക് ഭീകരൻ തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദത്തിനു തിരിച്ചടിയായി മുഹമ്മദ് നവീദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു. മാത്രമല്ല. കൂടുതൽ സംസാരിച്ചാൽ താൻ കൊല്ലപ്പെടുമെന്ന പേടിയും യാക്കൂബിനുണ്ടായിരുന്നു. ഒരു ദേശീയ മാധ്യമമാണ് യാക്കൂബിനെ ബന്ധപ്പെട്ടത്. ലഷ്കറെ തയിബയും പാക്ക് സൈന്യവും ഞങ്ങൾക്ക് പിന്നാലെയാണ്. ലഷ്കറെ ഭീകരർ ഞങ്ങളെ കൊല്ലും. നിങ്ങൾ ഇന്ത്യയിൽ നിന്നാണ് വിളിക്കുന്നത്. ഞങ്ങൾ കൊല്ലപ്പെടും, അദ്ദേഹം പറഞ്ഞു.
തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്കു നവീദ് നൽകിയ നമ്പരിൽ നിന്നാണ് പിതാവിനെ അധികൃതർ ബന്ധപ്പെട്ടത്. താൻ പാക്ക് പൗരനാണെന്നതിനു കൂടുതൽ വിവരങ്ങൾ നവീദ് അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകി. സഹോദരൻ മുഹമ്മദ് നദീം, ബന്ധുവും സഹോദരീഭർത്താവുമായ മുഹമ്മദ് താഹിർ എന്നിവരുടെ നമ്പരും നൽകിയിട്ടുണ്ട്. പിടിയിലായ ഉടനെ തന്റെ സഹോദരങ്ങളിലൊരാൾ ഫൈസലാബാദിലെ സർക്കാർ കോളജിൽ പഠിപ്പിക്കുന്നുണ്ടെന്ന് നവീദ് പറഞ്ഞിരുന്നു. കൂടാതെ, ഒരാൾ വസ്ത്രനിർമാണശാല നടത്തുന്നു.
അതേസമയം, ഉധംപൂരിൽ പിടിയിലായ ലഷ്കറെ തയിബ ഭീകരൻ ഉസ്മാൻ ഖാൻ എന്ന മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനല്ലെന്ന് പാക്ക് സർക്കാർ പറഞ്ഞു. ദേശീയ റജിസ്റ്ററിൽ നവീദിന്റെ പേരോ മറ്റുവിവരങ്ങളോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. 2008ൽ മുംബൈ ഭീകരാക്രമണക്കേസിൽ പിടിയിലായ അജ്മൽ കസബിന്റെ പൗരത്വവും പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു.
Leave a Reply