Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 10:53 pm

Menu

Published on July 19, 2017 at 1:28 pm

370 രൂപ മോഷ്ടിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് 29 വര്‍ഷത്തിന് ശേഷം

after-29-year-trial-2-get-5-years-for-rs-370-theft

ബറേലി: 29 വര്‍ഷം മുന്‍പ് 370 രൂപ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി അഡീഷല്‍ ജില്ലാ കോടതിയാണ് പെറ്റിക്കേസില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ശിക്ഷ വിധിച്ച് ശ്രദ്ധ നേടിയത്.

1988 ഒക്ടോബര്‍ 21-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാജിദ് ഹുസൈന്‍ എന്നയാളാണ് കേസിലെ പരാതിക്കാരാന്‍. ഷാജഹാന്‍പുരില്‍ നിന്ന് പഞ്ചാബിലേക്ക് ജോലി അന്വേഷിച്ചു ട്രെയിനില്‍ പോകുകയായിരുന്ന വാജിദ് ഹുസൈന്റെ പക്കല്‍ നിന്ന് ചന്ദ്ര പാല്‍, കനയ്യ ലാല്‍, സര്‍വേശ് എന്നവര്‍ പണം മോഷ്ടിച്ചെന്നാണ് കേസ്.

ട്രെയിന്‍ യാത്രയ്ക്കിടെ വാജിദിനോട് സൗഹൃദപൂര്‍വ്വം അടുത്തകൂടിയ മൂവര്‍സംഘം ഇയാള്‍ക്ക് ചായയില്‍ ലഹരിമരുന്ന് കലക്കി കൊടുത്ത് ബോധം കെടുത്തിയശേഷം പോക്കറ്റിലുണ്ടായിരുന്ന 370 രൂപ കൈക്കലാക്കുകയായിരുന്നു.

കേസ് അന്വേഷിച്ച പൊലീസ് പ്രതികളെ പിടികൂടി കുറ്റപത്രം തയ്യാറാക്കി കോടതിയിലെത്തിച്ചെങ്കിലും പ്രതികളില്‍ ഒരാളായ ചന്ദ്രപാല്‍ ഒളിവില്‍ പോയതോടെ വിചാരണ തടസ്സപ്പെട്ടു. പിന്നീട് നീണ്ട 15 വര്‍ഷത്തിന് ശേഷം 2004-ലാണ് ചന്ദ്രപാല്‍ മരിച്ചു പോയ വിവരം കോടതി അറിയുന്നത്. ഇതോടെ അവശേഷിക്കുന്ന രണ്ട് പേരെ പ്രതികളാക്കി കോടതി വിചാരണയാരംഭിച്ചു.

2012-ല്‍ കേസിലെ പരാതിക്കാരനായ വാജിദ് ഹുസൈന്‍ കോടതിയില്‍ ഹാജരായി സാക്ഷിമൊഴി നല്‍കി. എന്തായാലും അനന്തമായി നീണ്ട കോടതി നടപടികള്‍ ഒടുക്കം പൂര്‍ത്തിയാക്കി കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു, അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും.

സംഭവം നടക്കുമ്പോള്‍ 30-കാരനായിരുന്ന വാജിദ് ഹുസൈന് ഇപ്പോള്‍ 59 വയസ്സുണ്ട്. കനയ്യയും സര്‍വേശും അറുപതുകളിലും. ഉത്തര്‍പ്രദേശിലെ ഹരോദിയില്‍ താമസിക്കുന്ന ഇരുവര്‍ക്കും മുതിര്‍ന്ന മക്കളും പേരക്കുട്ടികളുമൊക്കെയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News